ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യഹരജിയിൽ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. കേസിൽ ആദ്യം അറസ്‌റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്ന് ചോദിച്ച കോടതി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ, അനൂപിന് അഞ്ച് കോടി കൈമാറിയിട്ടില്ല എന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ വാദം. രേഖകൾ നേരത്തെ ഹാജരാക്കിയിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ബിനീഷിന്റെ അക്കൗണ്ടിൽ എത്തിയ അഞ്ച് കോടിക്ക് വ്യക്‌തമായ വിശദീകരണം നൽകാൻ അഭിഭാഷകന് സാധിക്കുന്നില്ല എന്ന് കോടതി വിലയിരുത്തി. രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കാം, അല്ലെങ്കിൽ ഹരജി തള്ളാമെന്നും കോടതി വ്യക്‌തമാക്കി.
തുടർന്ന് അഭിഭാഷകന് രേഖകൾ സമർപ്പിക്കാൻ കേസ് മെയ് 24ലേക്ക് പരിഗണിക്കാൻ മാറ്റി. കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ബിനീഷ് കോടിയേരിയുടെ ജ്യാമ്യഹരജി പരിഗണിക്കുന്നത്. കഴിഞ്ഞയാഴ്‌ച കേസ് പരിഗണിക്കവേ ബിനീഷിന്റെ അഭിഭാഷകൻ വാദങ്ങൾ എഴുതി കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ വിശദമായ വാദം കേൾക്കാതെ വിധി പറയാനാകില്ലെന്ന് കോടതി നിലപാടെടുത്തു. തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
കാൻസർ ബാധിതനായ തന്റെ അച്ഛൻ കോടിയേരി ബാലകൃഷ്‌ണനെ ശുശ്രൂഷിക്കാൻ നാട്ടിൽ പോകാൻ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്റെ ഹരജിയിലെ പ്രധാന ആവശ്യം. കേസിൽ ബിനീഷിനെ ഇഡി അറസ്‌റ്റ് ചെയ്‌തിട്ട് ഇന്നേക്ക് 211 ദിവസങ്ങൾ പിന്നിട്ടു.
Also Read: പാർട്ടി തീരുമാനത്തിൽ മാറ്റമില്ല; മന്ത്രിസഭാ രൂപീകരണത്തിൽ എ വിജയരാഘവൻ