തോപ്പുംപടി: കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗിൽനെറ്റ് ബോട്ടുകളെ കോവിഡിന്റെ പേരിൽ ഹാർബറിൽ പ്രവേശിപ്പിക്കാതെ ഒഴിവാക്കുന്നു. കൊച്ചിയിലേക്ക് മീനുമായി വന്ന നൂറോളം ബോട്ടുകൾ വിൽപനക്കായി ഇതര സംസ്‌ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അഞ്ച് പതിറ്റാണ്ടോളമായി കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന ബോട്ടുകൾ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്തേക്കും കർണാടകയിലെ മലപ്പയിലേക്കും പോയതോടെ കൊച്ചി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
മറ്റ് സംസ്‌ഥാനങ്ങളിലെ ബോട്ടുകൾ കേരളത്തിലെ ഹാർബറുകളിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് സർക്കാർ വിജ്‍ഞാപനം ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഗിൽനെറ്റ് ബോട്ടുകൾ കൊച്ചിയിലെത്തിയെങ്കിലും ഫിഷറീസ് ഉദ്യോഗസ്‌ഥരും പോലീസും ചേർന്ന് മടക്കി അയച്ചു. തമിഴ്‌നാട്ടിലെ തുത്തൂരിൽ നിന്നുള്ള 600 ഓളം ഗിൽനെറ്റ് ബോട്ടുകളാണ് കൊച്ചിയിൽ പ്രവർത്തിക്കുന്നത്. കോവിഡ് പശ്‌ചാത്തലത്തിൽ കഴിഞ്ഞ ഏഴ് മാസമായി ഈ ബോട്ടുകൾ കൊച്ചിയിലേക്ക് എത്തുന്നില്ല. ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി കൊച്ചി ഉൾപ്പടെയുള്ള ഹാർബറുകൾ തുറന്നിട്ടുണ്ട്. തുടർന്ന്, നാടൻ ബോട്ടുകൾക്ക് മീൻ വിൽക്കുന്നതിനുള്ള അനുമതി നൽകിയെങ്കിലും ഗിൽനെറ്റ് ബോട്ടുകളുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.
തമിഴ്‌നാട്ടിൽ നിന്നുള്ള ഗിൽനെറ്റ് ബോട്ടുകളാണ് കൊച്ചി ഹാർബറിന്റെ അടിസ്‌ഥാനം. ഈ ബോട്ടുകളെ ആശ്രയിച്ച് പണിയെടുക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഇപ്പോൾ ജോലിയില്ല. നാടൻ ബോട്ടുകൾ മാത്രമാണ് ഹാർബറിൽ എത്തുന്നത്. പ്രതിദിനം രണ്ട് കോടി രൂപയുടെ കച്ചവടം നടക്കുന്ന കൊച്ചി ഹാർബറിൽ ഇപ്പോൾ നാലിലൊന്ന് കച്ചവടം പോലും നടക്കുന്നില്ല. കയറ്റുമതി ഇനത്തിൽ പെടുന്ന ചൂര, നെയ്‌മീൻ, ഓലപ്പടവൻ, പാമ്പാട തുടങ്ങിയ മീനുകൾ ഗിൽനെറ്റ് ബോട്ടുകളാണ് പിടിക്കുന്നത്. കയറ്റുമതി കമ്പനികൾ ഇത്തരം മീനുകൾക്കായി കൊച്ചിൻ ഹാർബറിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ മീനിന് ഏറ്റവും കൂടുതൽ വില ലഭിക്കുന്നതും ഇവിടെയാണ്. വില കൂടുതൽ ലഭിക്കുന്നത് കൊണ്ട് കൊച്ചിയിലേക്ക് വരുന്ന ഗിൽനെറ്റ് ബോട്ടുകൾ ഇനി ഇവിടേക്ക് വരാത്ത സ്‌ഥിതി ഉണ്ടാകുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.
തമിഴ്‌നാട്ടിൽ നിന്നുള്ള ഗിൽനെറ്റ് ബോട്ടുകൾ വരാതിരുന്നാൽ കൊച്ചിയുടെ തൊഴിൽ മേഖല സ്‌തംഭിക്കും. നിലവിലുള്ള സർക്കാർ വിജ്‍ഞാപനം മാറ്റി ബോട്ടുകൾക്ക് ഹാർബറിൽ പ്രവേശിക്കാൻ അനുവാദം നൽകുന്ന പുതിയ വിജ്‍ഞാപനം ഇറക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇക്കാര്യം വ്യക്‌തമാക്കി ഗിൽനെറ്റ് ബയ്യിങ് ഏജന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് എം.എം നൗഷാദും ജനറൽ സെക്രട്ടറി എം. മജീദും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഫിഷറീസ് വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി അറിയിച്ചിട്ടുണ്ട്.
Read Also: ഭക്ഷണം മോശം; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം