തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ വിമർശിച്ചു കെപിസിസി നേതൃയോഗം. ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിൽ ആയിരുന്നുവെന്ന് വർക്കിങ് പ്രസിഡണ്ട് കൊടുക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. കെപിസിസി നേതൃയോഗത്തിൽ വെച്ചായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ വിമർശനം.
വിഷയത്തിൽ പാർട്ടിയിൽ മതിയായ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല. തലസ്‌ഥാനം മാറ്റുന്ന വിഷയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും, പ്രശ്‌നങ്ങൾ ഉണ്ടായ ശേഷം കൈകാലിട്ടടിച്ചിട്ട് കാര്യമില്ലെന്നും കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു. വിഷയത്തിൽ ഹൈബി ഈഡനെതിരെ പാർട്ടിയിൽ നിന്ന് തന്നെ വലിയ വിമർശനമാണ് ഉയരുന്നത്. പാർട്ടിയോട് ആലോചിക്കാതെ നടത്തിയ നീക്കത്തിനെതിരെയാണ് വിമർശനം.
സ്വകാര്യ ബില്ലിൽ നിന്ന് പിൻമാറാൻ ഹൈബിയെ ഫോണിൽ വിളിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഏക സിവിൽ കോഡിനെതിരായ പ്രചാരണത്തിൽ സജീവമാകാനാണ് കോൺഗ്രസിന്റെ തീരുമാനം. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കാനാണ് കെപിസിസി നേതൃയോഗത്തിൽ തീരുമാനമായത്. ഏകീകൃത സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രവിരുദ്ധ സമീപനവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനം.
Most Read: വ്യാജ ലഹരിമരുന്ന് കേസ്; ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി