കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു. പുതിയ സ്‌റ്റേഡിയത്തിനായുള്ള രൂപരേഖ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്‌ഥാന സർക്കാരിന് സമർപ്പിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉച്ചകോടിയിലാണ് കെസിഎ പ്രസിഡണ്ട് ജയേഷ് ജോർജ് കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനുള്ള നിർദ്ദേശവും രൂപരേഖയും മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്.
കൊച്ചി ചെങ്ങമനാടാണ് പുതിയ സ്‌റ്റേഡിയം നിർമിക്കുക. ഇവിടെ സ്‌റ്റേഡിയത്തിനായി കണ്ടെത്തിയ സ്‌ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചതായി കെസിഎ പ്രസിഡണ്ട് ജയേഷ് ജോർജ് അറിയിച്ചു. രാജ്യാന്തര സ്‌റ്റേഡിയം ഉൾപ്പടെ മൾട്ടി സ്‌പോർട്‌സ് സിറ്റി നിർമിക്കുകയാണ് ലക്ഷ്യം. ഇതിന്റെ വിശദമായ രൂപരേഖയാണ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്.
‘കൊച്ചി സ്‌പോർട്‌സ് സിറ്റി’ എന്ന പേരിലാണ് പദ്ധതി രൂപരേഖ സർക്കാറിന് സമർപ്പിച്ചത്. ക്രിക്കറ്റ് സ്‌റ്റേഡിയം ഉൾപ്പടെ 1500 കോടി രൂപയുടേതാണ് പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്താണ് പുതിയ സ്‌പോർട്‌സ് സിറ്റിക്കായി കണ്ടെത്തിയ സ്‌ഥലം. ചെങ്ങമനാട് 40 ഏക്കർ സ്‌ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം ഉൾപ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്‌പോർട്‌സ് സിറ്റിയാണ് കെസിഎ വിഭാവന ചെയ്യുന്നത്.
40,000 ഇരിപ്പിടങ്ങൾ, ഇൻഡോർ, ഔട്ട്ഡോർ പരിശീലന സൗകര്യം, പരിശീലന ഗ്രൗണ്ട്, സ്‌പോർട്‌സ് അക്കാദമി, റിസർച് സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്‌പോർട്‌സ് പാർക്ക്, സ്‌പോർട്‌സ് മെഡിസിൻ ആൻഡ് ഫിറ്റ്‌നസ് സെന്റർ, ഇ-സ്‌പോർട്‌സ് അരീന, വിനോദമേഖല, ക്ളബ് ഹൗസ് എന്നിവ ഉൾപ്പെടുന്നതായിരിക്കും കൊച്ചിൻ സ്‌പോർട്‌സ് സിറ്റി.
ഇതിന് പുറമെ വിവിധ ജില്ലകളിലായി മൂന്ന് ആഭ്യന്തര ക്രിക്കറ്റ് വേദികൾ കൂടി കെസിഎ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള സൗകര്യങ്ങളുടെ നവീകരണവും പദ്ധതി നിർദ്ദേശങ്ങളിലുണ്ട്. കാര്യവട്ടത്തെ സ്‌പോർട്‌സ് ഹബ്ബായ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്‌റ്റേഡിയം 33 വർഷത്തേക്ക് നിലനിർത്താനും കെസിഎ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായി സംസ്‌ഥാന സർക്കാരിനെ സമീപിക്കും.
Most Read| ഹിമന്ത ബിശ്വ ശർമ, അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിൽ ഒരാൾ; രാഹുൽ ഗാന്ധി