ചണ്ഡീഗഢ്: എന്ത് തന്നെ ചെയ്‌താലും പഞ്ചാബിൽ ജയിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി. പഞ്ചാബില്‍ ഒരു തരത്തിലുമുള്ള സുരക്ഷ ഭീഷണിയുമില്ലെന്നും മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ സൃഷ്‌ടി മാത്രമാണ് ഈ ആരോപണമെന്നും ചന്നി വ്യക്‌തമാക്കി. ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു അമരീന്ദറിനും ബിജെപിക്കുമെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.
ബിജെപിയുമായി വളരെ നാളുകളായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് അമരീന്ദര്‍ ഡ്രോണുകളെ പറ്റി പറയുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഭയം സൃഷ്‌ടിക്കുന്നത് ബിജെപിയുടെ അജണ്ടയാണ്. അവര്‍ ഒരു സ്‍ഫോടനം വരെ സൃഷ്‌ടിച്ചേക്കും. എന്നാല്‍ ഞങ്ങള്‍ക്ക് പോലീസിലും ഭരണ സംവിധാനങ്ങളിലും പൂര്‍ണവിശ്വാസമുണ്ട്. ഡ്രോണ്‍ ഒന്നും വരില്ല. നമുക്ക് സ്വന്തം നിലയില്‍ തന്നെ സമാധാനം നിലനിര്‍ത്താന്‍ പറ്റും; ചന്നി പറഞ്ഞു.
എന്ത് ചെയ്‌താലും പഞ്ചാബില്‍ ബിജെപി വിജയിക്കാന്‍ പോകുന്നില്ല. മറ്റാരെക്കാളും വലിയ ദേശീയവാദികളാണ് പഞ്ചാബികള്‍. രക്‌തസാക്ഷികളുടെ പട്ടിക പരിശോധിക്കുക ആണെങ്കില്‍ അതില്‍ 70 ശതമാനവും പഞ്ചാബികളായിരിക്കും; അദ്ദേഹം പറഞ്ഞു. സര്‍ക്കാർ തീരുമാനങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. എംഎല്‍എമാരില്‍ നിന്നും നല്ല രീതിയില്‍ പിന്തുണ ലഭിക്കുന്നുണ്ട്; മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: നിലപാടിൽ ഉറച്ച് ഗവർണർ; സർക്കാർ തിരുത്തലിന് തയ്യാറായേക്കും