കോഴിക്കോട്: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ചിലതൊക്കെ തുറന്നെങ്കിലും ബീച്ച് തുറക്കുന്ന വിഷയത്തിൽ അവ്യക്‌തത തുടരുകയാണ്. സംസ്‌ഥാനത്ത് ഇന്നലെ മുതൽ ബീച്ചുകൾ തുറക്കാമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അറിയിപ്പ് ഉണ്ടെങ്കിലും കോഴിക്കോട് ബീച്ച് തുറക്കുന്ന കാര്യത്തിൽ അധികൃതർ ആശയക്കുഴപ്പത്തിലാണ്. ഇതോടെ ഇന്നലെ വൈകിട്ട് ബീച്ചിൽ എത്തിയവരെ പോലീസ് ഇടപെട്ട് ഒഴിപ്പിച്ചു.
ഇന്നലെ രാവിലെ മുതൽ എത്തിയ ആളുകളെ പോലീസ് ബീച്ചിൽ കയറാൻ അനുവദിച്ചിരുന്നില്ല. പിന്നീട് വൈകിട്ടോടെ നിരവധിപേർ ബീച്ചിൽ പ്രവേശിച്ചിരുന്നു. ഇവരെ പോലീസ് തടഞ്ഞതുമില്ല. തുടർന്ന്, 6.45 ഓടെ ബീച്ചിൽ പ്രവേശിച്ച എല്ലാവരെയും പോലീസെത്തി ഒഴിപ്പിക്കുകയായിരുന്നു. ബീച്ചിൽ തൽക്കാലം ആളുകളെ പ്രവേശിപ്പിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
വിഷയം സംബന്ധിച്ച് കളക്‌ടറുമായി ചർച്ച ചെയ്‌ത് തീരുമാനം എടുക്കണമെന്നാണ് ഡിടിപിസി അധികൃതരുടെ വിശദീകരണം. അതേസമയം, കളക്‌ടറെ ഫോണിൽ കിട്ടാത്ത സാഹചര്യമാണുള്ളതെന്നും അധികൃതർ പറഞ്ഞു. ഉന്നതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് ഇവിടെ എത്തുന്ന ആളുകളും പോലീസും ഒരുപോലെ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ്. നവീകരിച്ച ഭട്ട് റോഡ് ബീച്ചും സൗത്ത് ബീച്ചിലെ കോർണിഷും കാണാനാണ് ഇന്നലെ നിരവധിപേർ എത്തിയത്.
Read Also: അട്ടപ്പാടിയിലെ അതിക്രമം; പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി