തിരുവനന്തപുരം: സംസ്‌ഥാനത്ത് ആറ് ദിവസത്തിനിടെ ഒന്നര ലക്ഷം പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചികിൽസ തേടിയെത്തിയവരുടെ എണ്ണം വർധിച്ച് വരികയാണ്. ഒരേസമയം ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഇന്ന് രണ്ട് ലക്ഷം കടക്കും. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളും വാക്‌സിൻ പ്രതിസന്ധിയും ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
ഉൽപാദകരിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങി പ്രതിരോധ കവചം തീർക്കാനാണ് സർക്കാർ പദ്ധതി. ചീഫ് സെക്രട്ടറി വിപി ജോയി, ധനവകുപ്പ് സെക്രട്ടറി ആർകെ സിങ്, ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ എന്നിവരുൾപ്പെട്ട സമിതി നാളെ ആശയ വിനിമയം നടത്തും. തുടർന്ന് പോളിസി രൂപീകരിക്കുകയും ശേഷം മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ തന്നെ ഓർഡർ നൽകുകയും ചെയ്യുമെന്നാണ് വിവരം.
കോവിഷീൽഡ് വാക്‌സിന്റെ വില ഉൽപാദകരായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിശ്‌ചയിച്ച് നൽകിയിട്ടുണ്ട്. ഡോസിന് 400 രൂപ നിരക്കിലാണ് സംസ്‌ഥാനങ്ങൾക്ക് സെറം വാക്‌സിൻ ലഭ്യമാക്കുന്നത്. കോവാക്‌സിൻ ഉൽപാദകരായ ഭാരത് ബയോടെക് കഴിഞ്ഞ ദിവസമാണ് തങ്ങളുടെ വാക്‌സിന്റെ വില പ്രഖ്യാപിച്ചത്. സംസ്‌ഥാനങ്ങൾക്ക് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപ നിരക്കിലും കോവാക്‌സിൻ ലഭ്യമാകും. കേരളത്തിൽ കൂടുതലും ഉപയോഗിച്ചിരിക്കുന്നത് കോവിഷീൽഡ് വാക്‌സിനാണ്.
അതേസമയം, മെയ് 1 മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകണം. ഈ വിഭാഗത്തിൽ 1.56 കോടി പേർക്ക് കുത്തിവെപ്പ് നൽകേണ്ടി വരും. നിലവിൽ 45ന് മുകളിലുള്ളവർക്ക് നൽകാൻ വാക്‌സിൻ ലഭിക്കുന്നില്ലെന്നിരിക്കെ പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, സെറം ഇൻസ്‌റ്റിറ്റ്യൂട്ടുമായി എത്രയും പെട്ടെന്ന് ധാരണയിലെത്താനാണ് ശ്രമം. നാളത്തെ സർവ കക്ഷി യോഗത്തിന് ശേഷം സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനും സാധ്യതയുണ്ട്.
Also Read: കോവിഡ് വ്യാജ പ്രചാരണം; കര്‍ശന നടപടിയെന്ന് ഡിജിപി