തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ് തിരുവനന്തപുരം കുടുംബകോടതി ഇന്ന് പരിഗണിക്കും. ഡിഎൻഎ ടെസ്‌റ്റ് നടത്താൻ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി കോടതിയെ അറിയിക്കും. കോടതിയുടെ അനുവാദത്തോടെ കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉദ്യോഗസ്‌ഥർ നാളെ ആന്ധ്രയിലേക്ക് തിരിച്ചേക്കും.
ദത്തിൽ വ്യക്‌തത വരുത്തണമെന്നും താൻ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നുമുള്ള അനുപമയുടെ പരാതിയിൽ നടപടിയെടുക്കാൻ ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്‌റ്റ് നടത്തണമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ ഡിഎൻഎ ടെസ്‌റ്റ് നടത്താനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതായി ഇന്ന് കമ്മിറ്റി കോടതിയെ അറിയിക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശം അംഗീകരിച്ചതായി ശിശുക്ഷേമ സമിതിയും അറിയിക്കും.
ഡിഎൻഎ ടെസ്‌റ്റിന് ശേഷമേ കോടതി മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കൂ. നേരത്തെ സർക്കാരിന്റെ ആവശ്യപ്രകാരം ദത്തുനടപടികൾ കോടതി നിർത്തിവെച്ചിരുന്നു. വനിതാ ശിശുക്ഷേമ ഡയറക്‌ടറും ഡിഎൻഎ ടെസ്‌റ്റ് കഴിയുന്നത് വരെ റിപ്പോർട് സമർപ്പിക്കാൻ കോടതിയിൽ സമയം ചോദിച്ചേക്കും.
അതേസമയം, കുറ്റാരോപിതരായ ശിശുക്ഷേമ സമിതിയെ കുഞ്ഞിനെ തിരിച്ചു കൊണ്ടുവരാൻ ഏൽപിച്ചതിൽ ആശങ്കയുണ്ടെന്ന് അനുപമ പറഞ്ഞു. മതിയായ സംരക്ഷണം നൽകി കുഞ്ഞിനെ തിരിച്ചു കൊണ്ടുവരണം. പോലീസും ശിശുക്ഷേമ സമിതിയും തന്നോട് നീതികേട് കാണിച്ചെന്നും അനുപമ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന ഡയറക്‌ടർക്കും അനുപമ പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Also Read: മോന്‍സണ്‍ മാവുങ്കല്‍ കേസ്; പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഇഡി