തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ എന്ന് ഒരു ജനതയെ പരിഹസിച്ച് ചോദിച്ച മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിലവിൽ മിസോറാം ഗവർണറാണ് !!
രാജ്യാന്തര അസംസ്കൃത എണ്ണ വില 150 ഡോളറിന് മുകളിലും ഇന്ത്യയിൽ പെട്രോൾ 70 രൂപയും ആയ സമയത്ത് രാജ്യമാകമാനം സ്തംഭിപ്പിച്ച് സ്ഥിരമായി സമരം നടത്തിയിരുന്ന ബിജെപിയുടെ അക്കാലത്തെ കേരളത്തിലെ സമരനായകൻ കെ സുരേന്ദ്രനായിരുന്നു.
ഇദ്ദേഹം കാളവണ്ടി തളിച്ചും ബൈക്ക് ഉന്തിയുമാണ് 70ലേക്ക് എത്തിയ പെട്രോൾ വിലക്കെതിരെയും അന്നത്തെ യുപിഎ സർക്കാരിനെതിരെയും നിരന്തര സമരം നയിച്ചത്. പിന്നീട് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരികയും രാജ്യാന്തര അസംസ്കൃത എണ്ണ വില 100ൽ താഴേക്ക് കൂപ്പുകുത്തുകയും ഇന്ത്യയിൽ വർധിച്ചുകൊണ്ടിരുന്ന (നിലവിൽ 91രൂപ) വിലയെ സംബന്ധിച്ച് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി:
“പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെ പലതും ചെയ്യും; ഇതാണോ വലിയ ആനക്കാര്യം“ എന്നായിരുന്നു. ഇദ്ദേഹമിപ്പോൾ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാണ്. രണ്ടു മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്ന ബിജെപിയുടെ സ്ഥാനാർഥിയുമാണ്. ഈ ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ ഇന്നലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പുറത്തിറക്കിയ പ്രകടന പത്രികയിൽ പുതിയ വാഗ്ദാനങ്ങളുടെ പെരുമഴയാണ്.
സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയാക്കും. കുടുംബത്തിൽ ഒരാൾക്കെങ്കിലും ജോലി ഉറപ്പാക്കും. എല്ലാ ഹൈസ്കൂൾ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്ടോപ് നൽകും. എല്ലാവർക്കും വീടുനൽകും, കുടിവെള്ളം, വൈദ്യുതി എല്ലാവർക്കും ഉറപ്പുവരുത്തും. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും 6 സിലിണ്ടർ ‘സൗജന്യ’ ഗ്യാസ് നൽകും. ഭൂരഹിതരായ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കു കൃഷി ചെയ്യാൻ ഭൂമി നൽകും. ബിപിഎൽ വിഭാഗത്തിലെ കിടപ്പു രോഗികൾക്കു പ്രതിമാസം 5000 രൂപ സഹായം നൽകും; നീളുന്ന വാഗ്ദാന പെരുമഴയാണ് പ്രകടന പത്രികയിലുള്ളത്.
കേന്ദ്രമന്ത്രിയും ബിജെപിയുടെ ദേശീയ നേതാവുമായ പ്രകാശ് ജാവഡേക്കർ പ്രകാശനം നിർവഹിച്ച പ്രകടനപത്രിക കേരളത്തിലായത് കൊണ്ട് ആശ്വസിക്കാം. ‘തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ‘ എന്ന പരിഹാസം ‘ബിജെപിയുടെ കേരള മുഖ്യമന്ത്രി‘യിൽ നിന്ന് കേൾക്കേണ്ടിവരില്ല എന്നതാണ് ആ ആശ്വാസം.
Most Read: പ്രധാനമന്ത്രി ആവാസ് യോജനയില്‍ കോടികളുടെ തട്ടിപ്പ്; സിബിഐ കേസെടുത്തു