മുംബൈ: ഒമൈക്രോണ്‍ വ്യാപന പശ്‌ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിൽ എത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്.
ദുബായില്‍ നിന്ന് സംസ്‌ഥാനത്തേക്ക് എത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കും. സമ്പര്‍ക്കപ്പട്ടിക വ്യാപിക്കാതിരിക്കാനാണ് നടപടി.
ദുബായിൽ നിന്നെത്തുന്ന വ്യക്‌തിയെ ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് വിധേയമാക്കും. ഫലം നെഗറ്റീവ് ആണെങ്കിലും സ്വയം ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ പ്രവേശിക്കണം. പരിശോധനാ ഫലം പോസിറ്റിവ് ആണെങ്കില്‍ രോഗിയെ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതാണ്.
രാജ്യത്തെ ഒമൈക്രോണ്‍ വ്യാപനവും ക്രിസ്‌മസ് ആഘോഷങ്ങളും കണക്കിലെടുത്ത് വിവിധ സംസ്‌ഥാനങ്ങൾ പ്രതിരോധ നടപടികൾ ശക്‌തമാക്കിയിട്ടുണ്ട്. ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഗുജറാത്തിലും പ്രധാന നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ചണ്ഡീഗഢ്, ഹരിയാന എന്നിവിടങ്ങളില്‍ രണ്ടുഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്‌ഥലങ്ങളില്‍ പ്രവേശനം വിലക്കിയിട്ടുണ്ട്.
ഇതിനിടെ കേരളത്തില്‍ കഴിഞ്ഞ ദിവസം 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്‌ഥിരീകരിച്ചു. ഒരാൾ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്.
Most Read: ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയിരുന്നു; യുപി സർക്കാരിന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തൽ