കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും നൽകിയെന്ന ആരോപണത്തിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ വിജിലൻസിന് മൊഴി. ഓണത്തിന് സമ്മാനമായി പണം ലഭിച്ചെന്നാണ് കൗൺസിലർമാർ മൊഴി നൽകിയത്. രണ്ട് സിപിഎം വനിതാ കൗൺസിലർമാരുടെയും സ്വതന്ത്ര കൗൺസിലർമാരുടെയും മൊഴിയെടുത്തെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ പണം ലഭിച്ചെന്ന് നേരത്തെ വെളിപ്പെടുത്തിയ യുഡിഎഫ് പ്രതിനിധികളുടെ മൊഴി രേഖപ്പെടുത്തുമെന്നും സിസിടിവി ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുമെന്നും വിജിലൻസ് വ്യക്‌തമാക്കി.
കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിലും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകളിലും തെളിവുകൾ കണ്ടെത്തിയിരുന്നു. നഗരസഭാ ഓഫിസിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.
ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് 10,000 രൂപവീതം കവറിലാക്കി ചെയർപേഴ്‌സൺ അജിത തങ്കപ്പൻ നൽകിയെന്നും ഇത് അഴിമതിപ്പണമാണെന്നും ചൂണ്ടിക്കാട്ടി ഇടതുപക്ഷ കൗൺസിലർമാർ വിജിലൻസിന് നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
Most Read: കോവാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി കാനഡ