ബദിയടുക്ക: കാസര്‍ഗോഡ് കാട്ടുകുക്കെയില്‍ ഒന്നരവയസുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്‍റ്റിലായി. പെര്‍ളത്തടുക്ക സ്വദേശി ശാരദ(25) ആണ് അറസ്‍റ്റിലായത്. പെരളത്തടുക്കയിലെ ബാബുവിന്റെയും ശാരദയുടെയും മകനായ ഒന്നര വയസുകാരന്‍ സ്വസ്‌തിക്കിനെ ഒരു മാസം മുമ്പാണ് കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കാട്ടുകുക്കെ പെരളത്തടുക്കയില്‍ വീടിനടുത്തുള്ള പൊതു കിണറ്റില്‍ ആണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ നാലാം തീയതിയാണ് സംഭവം നടന്നത്.
നാട്ടുകാര്‍ സംശയം ഉന്നയിച്ചതിനെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ശാരദ പിടിയിലായത്.
സംഭവ ദിവസം കുട്ടിയെയും എടുത്ത് ശാരദ കിണറ്റിനടുത്തേക്ക് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു. കിണറിന്റെ അടുത്തെത്തി തിരിച്ചുവരുമ്പോള്‍ കുട്ടി കൈയ്യിൽ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിരുന്നു. ഇതിനുശേഷം നടത്തിയ തിരച്ചിലില്‍ ആണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.
ശാരദക്ക് മാനസിക അസ്വാസ്‌ഥ്യമുള്ളതായും പറയപ്പെടുന്നുണ്ട്. ഭര്‍ത്താവുമായി ഇവര്‍ പതിവായി വഴക്കിടാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ശാരദയെ റിമാന്‍ഡ് ചെയ്‌തു.
Malabar News: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരാള്‍ പിടിയില്‍