തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ. ചെന്നിത്തലയെ പോലുള്ള ഒരു മുതിർന്ന നേതാവിന് പൊതുപ്രവര്‍ത്തനം നടത്താന്‍ തന്റെ മറ ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പരസ്യ പ്രതികരണത്തിൽ വിമർശനം ഉന്നയിച്ച തിരുവഞ്ചൂർ രാധാകൃഷ്‌ണന് മറുപടിയായാണ് ഉമ്മൻ ചാണ്ടിയുടെ പ്രസ്‌താവന.
“ചെന്നിത്തല ദേശീയ-സംസ്‌ഥാന തലത്തില്‍ എല്ലാ സ്‌ഥാനങ്ങളും വഹിച്ചിട്ടുള്ള നേതാവാണ്. അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ ആരുടേയും മറ ആവശ്യമില്ല. എന്റെ മറ എന്തായാലും ആവശ്യമില്ലെന്ന് എനിക്ക് നന്നായി അറിയാം”- ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരസ്‌പരം അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിൽ ചര്‍ച്ച നടത്തേണ്ടത് നേതൃത്വമാണെന്നും അവര്‍ തയ്യാറാണെങ്കില്‍ ചർച്ച നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് തിരുവഞ്ചൂര്‍ രംഗത്ത് വന്നിരുന്നു. ഉമ്മന്‍ ചാണ്ടിയെ മറയാക്കി പുറകില്‍ ഒളിക്കരുതെന്നും തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചെന്നിത്തല പന്തംകുത്തി ആളിക്കത്തിക്കരുത് എന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. നേതൃത്വത്തിന് എതിരായ വിമര്‍ശനം ചെന്നിത്തല പിൻവലിക്കും എന്നാണ് കരുതുന്നത്. പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്ന് മനസിലാക്കിയാല്‍ നല്ലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങൾക്ക് നാവില്ലാത്തതു കൊണ്ടോ വാക്കില്ലാത്തതു കൊണ്ടോ അല്ല ഒന്നും പറയാത്തത് എന്നും തിരുവഞ്ചൂർ പറഞ്ഞു.
ഡിസിസി അധ്യക്ഷ നിയമനത്തില്‍ തന്നെ അവഗണിച്ചാലും ഉമ്മന്‍ചാണ്ടിയോട് ചർച്ച ചെയ്യണമായിരുന്നു എന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത്. ഉമ്മന്‍ചാണ്ടിയും താനും ചേർന്ന് നയിച്ച 17 വര്‍ഷകാലം കോൺഗ്രസ് വലിയ നേട്ടമാണ് കൈവരിച്ചത്. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്‌ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട് തന്നോട് ആലോചിക്കേണ്ട കാര്യമില്ല. താന്‍ കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയുമായി ചർച്ച ചെയ്യണമായിരുന്നു എന്നാണ് ചെന്നിത്തല പറഞ്ഞത്.
താന്‍ കെപിസിസി പ്രസിഡണ്ടും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായിരുന്ന ആ കാലയളവില്‍ വലിയ വിജയമാണ് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായതെന്നും കോട്ടയം ഡിസിസി അധ്യക്ഷന്റെ സ്‌ഥാനാരോഹണ ചടങ്ങിൽ ചെന്നിത്തല വ്യക്‌തമാക്കിയിരുന്നു.
Read also: സ്വകാര്യ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ തോക്ക് ലൈസൻസ് പരിശോധിക്കാൻ നിർദ്ദേശം