ന്യൂഡെൽഹി: രാഷ്‌ട്രപതി സ്‌ഥാനാർഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്. എൻസിപി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം. ഗോപാൽ കൃഷ്‌ണ ഗാന്ധി സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയ സാഹചര്യത്തിൽ സുശീൽ കുമാർ ഷിൻഡെ, യശ്വന്ത് സിൻഹ എന്നീ പേരുകൾ യോഗം രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് പരിഗണിക്കും.
കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നില്ല. പകരം മരുമകൻ അഭിഷേക് ബാനർജി ആകും തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിക്കുക. ആദ്യ യോഗത്തിന് എത്താതിരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് ഗോപാൽ കൃഷ്‌ണ ഗാന്ധി വ്യക്‌തമാക്കിയിരുന്നു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഷ്‌ട്രപതിയാകാൻ തന്നെക്കാൾ അർഹരായവരുണ്ടെന്നാണ് ഗോപാൽ കൃഷ്‌ണ ഗാന്ധി പറയുന്നത്. പ്രതിപക്ഷത്തിന്റെ സ്‌ഥാനാർഥിയായി ഗോപാൽ കൃഷ്‌ണ ഗാന്ധിയെ പ്രഖ്യാപിക്കാനിരിക്കവേയാണ് അദ്ദേഹത്തിന്റെ പിൻമാറ്റം.
എൻസിപി അധ്യക്ഷൻ ശരദ് പവാറും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്‌ദുള്ളയും വാഗ്‌ദാനം നിരസിച്ചതിനെത്തുടർന്ന് പ്രതിപക്ഷത്തിന്റെ പൊതുസ്‌ഥാനാർഥി ഗോപാൽ കൃഷ്‌ണ ഗാന്ധിയാണെന്ന് നേതാക്കൾ ഉറപ്പിച്ചതായിരുന്നു. എന്നാൽ അദ്ദേഹവും ഒഴിഞ്ഞതോടെ പുതിയ ആളെ കണ്ടെത്താനാവും പ്രതിപക്ഷ ശ്രമം.
Read Also: വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; പോലീസ് കേസ് എടുത്തു