ലണ്ടൻ: വാക്‌സിന്‍ കുത്തിവച്ചതിനു ശേഷം ഒരാൾക്ക് അജ്ഞാത രോഗം കണ്ടതിനെ തുടർന്ന് നിർത്തിവച്ച ഓക്‌സ്‌ഫോഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നു. ബ്രിട്ടീഷ് റെഗുലേറ്റര്‍മാരില്‍ നിന്ന് അനുമതി ലഭിച്ചതിനു ശേഷമാണ് പരീക്ഷണം പുനരാരംഭിക്കുന്നത്.
“മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്‌ആർഎ) ഇത് സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആസ്ട്രാസെനെക, ഓക്‌സ്‌ഫോഡ് കൊറോണ വൈറസ് വാക്‌സിന്‍ ക്ലിനിക്കൽ പരീക്ഷണങ്ങൾ യുകെയിൽ പുനരാരംഭിച്ചു,”- കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
Related News: കോവിഡ് 19 വാക്‌സിൻ ഒക്ടോബറോടെ ലഭ്യമാക്കും: ഫാർമ ഭീമൻ ഫൈസർ
ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്രാസെനെകയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് താത്കാലികമായി നിർത്തിവച്ചിരുന്നത്. വാക്‌സിൻ കുത്തിവെച്ച വൊളന്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചത് വാക്‌സിന്റെ പാർശ്വഫലമാണെന്ന് സംശയം ഉയർന്നതിനെ തുടർന്നായിരുന്നു നടപടി. പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവർത്തകർക്കാണ് വാക്‌സിൻ കുത്തിവച്ചത്.
ഇന്ത്യയിലെ പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. യുകെയിൽ ഓക്‌സ്‌ഫോഡ് സർവകലാശാലയുടെ പരീക്ഷണം നിർത്തിവച്ച പശ്ചാത്തലത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും പരീക്ഷണം നിർത്തിവക്കാൻ ആവശ്യപ്പെട്ടിരുന്നു.
Related News: കോവാക്‌സിന്‍; ഭാരത് ബയോടെക്കിന് സര്‍ക്കാരിന്റെ അനുമതി