ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ 6 മാക്‌സ് ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ട് ഡെൽഹി ഹൈക്കോടതി. ബുധനാഴ്‌ച രാത്രി എട്ട് മണിക്ക് നടത്തിയ പ്രത്യേക സിറ്റിങ്ങിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ജനങ്ങളുടെ ജീവനെ കുറിച്ച് കേന്ദ്രത്തിന് ഒരു ചിന്തയുമില്ല എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ അവസ്‌ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജനങ്ങൾ മരിച്ചു കൊണ്ടിരിക്കുമ്പോൾ സർക്കാർ ചിന്തിക്കുന്നത് വ്യവസായത്തെ പറ്റിയാണ്. വ്യവസായികൾ പോലും സഹായിക്കാൻ മുന്നോട്ട് വരുമ്പോൾ മനുഷ്യ ജീവനെ കുറിച്ച് സർക്കാരിന് ചിന്തയില്ലെന്നും കോടതി കുറ്റപ്പെടുത്തി. 1400ലേറെ കോവിഡ് രോഗികളുള്ള മാക്‌സ് ആശുപത്രികളിൽ അടിയന്തരമായി ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് ജസ്‌റ്റിസുമാരായ വിപിൻ സംഘി, രേഖാ പള്ളി എന്നിവരുടെ പരാമർശം ഉണ്ടായത്.
വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ പൂർണമായും വകമാറ്റിയാണെങ്കിൽ പോലും രോഗികൾക്ക് നൽകണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകി. പൗരൻമാരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കോടതി പെട്രോളിയം, ഉരുക്ക് വ്യവസായങ്ങൾക്ക് നൽകുന്ന ഓക്‌സിജൻ രോഗികൾക്കായി നൽകണമെന്നും നിർദ്ദേശിച്ചു. അടിയന്തരമായി ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാക്‌സ് ആശുപത്രി ഉടമകളായ ബാലാജി മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ നൽകിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചെങ്കിലും കോടതിക്ക് തൃപ്‌തിയായില്ല. ഓക്‌സിജൻ സിലിണ്ടറുകൾ കൊണ്ടുവരുന്നത് പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിൽ വിമാനമാർഗം ഓക്‌സിജൻ എത്തിക്കാൻ ശ്രമിക്കണമെന്നും കോടതി പറഞ്ഞു.
Also Read: ഒരേ വാക്‌സിന് മൂന്ന് വില; സംസ്‌ഥാന സർക്കാർ നൽകേണ്ടത് ഇരട്ടി തുക