പാലക്കാട്: ജീവനക്കാരുടെ കുറവ് മൂലം നെല്ലിന്റെ സംഭരണ നടപടികൾ വൈകുന്നതായി പരാതി. വീടുകളിലും കളങ്ങളിലുമായി കെട്ടിക്കിടക്കുന്ന നെല്ലിന്റെ കണക്കെടുക്കാൻ സപ്ളൈകോ നിയോഗിച്ച ജീവനക്കാരുടെ കുറവാണ് സംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കർഷകർ പറയുന്നു. കർഷകരുടെ കൈയ്യിൽ എത്ര നെല്ല് ഉണ്ടെന്ന റിപ്പോർട് കിട്ടിയാലേ നെല്ലെടുപ്പിനുള്ള നടപടിയുണ്ടാവൂയെന്ന് സപ്ളൈകോ അധികൃതർ വ്യക്‌തമാക്കി.
എലപ്പുള്ളി, പൊൽപ്പുള്ളി, ചിറ്റൂർ- തത്തമംഗലം നഗരസഭ എന്നിവിടങ്ങളിലെ കർഷകരുടെ നെല്ലിന്റെ കണക്കെടുക്കാൻ രണ്ടാളെയാണ് നിയമിച്ചിരിക്കുന്നത്. എലപ്പുള്ളി പഞ്ചായത്തിൽ 2,300, പൊൽപ്പുള്ളിയിൽ 1,000, നഗരസഭയിൽ 635 കർഷകരാണുള്ളത്. ഇത്രയും കർഷകരിൽനിന്ന് വിവരശേഖരണം നടത്താൻ ചുരുങ്ങിയത് ആറുപേരുടെ സേവനമെങ്കിലും ആവശ്യമാണ്.
കൂടാതെ കർഷകർ താമസിക്കുന്ന വീടുകൾ തമ്മിൽ ചുരുങ്ങിയത് അര കിലോമീറ്റർ അകലം വരും. ആയതിനാൽ ഒരു ദിവസത്തിൽ അധികം വീടുകൾ കയറാനുമാകില്ല. ഇത് കണക്കെടുപ്പിന് കാലതാമസമുണ്ടാക്കുന്നു.
സംഭരണം വൈകിയാൽ കർഷകർക്ക് വലിയ നഷ്‌ടമാണ് ഉണ്ടാവുക. കൊയ്‌ത നെല്ല് ചാക്കിലാക്കി വീടുകളിലും കളങ്ങളിലുമായി കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായെന്ന് കർഷകർ പറയുന്നു. നെല്ലിന്റെ അളവ് കണക്കെടുക്കാൻ കൂടുതൽ പേരെ നിയമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അതേസമയം കർഷകരെ ബുദ്ധിമുട്ടിക്കാതെ കണക്കെടുപ്പ് ഊർജിതമാക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന് സപ്ളൈകോ അധികൃതർ അറിയിച്ചു.
Malabar News: കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; വിചാരണ സംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും