ചെന്നൈ: ഏകദിന ലോകകപ്പിൽ പാകിസ്‌താന് ഇന്ന് നിർണായക മൽസരം. ഉച്ചക്ക് രണ്ടിന് ചെന്നൈയിൽ നടക്കുന്ന മൽസരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളി. തുടരെയുള്ള മൂന്ന് തോൽവികളിൽ വലഞ്ഞ പാകിസ്‌താൻ ടീമിനെതിരെ കടുത്ത വിമർശങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇന്നത്തെ മൽസരത്തിൽ വിജയം അനിവാര്യമാണ്. തുടർച്ചയായ മൂന്ന് തോൽവികളാണ് പാകിസ്‌താൻ ഏറ്റുവാങ്ങിയത്. ഇതിലൊന്ന് ഇന്ത്യയോട് ആയിരുന്നു.
അവസാനം നടന്ന മൽസരത്തിൽ എതിരാളിയായിരുന്ന അഫ്‌ഗാനിസ്‌ഥാൻ അനായാസ വിജയമായിരുന്നു പാകിസ്‌താനെതിരെ നേടിയത്. അതേസമയം, മികച്ച ഫോമിലാണ് ദക്ഷിണാഫ്രിക്ക. അഞ്ചു മൽസരങ്ങളിൽ നിന്ന് നാല് മൽസരങ്ങളിൽ വിജയിച്ചു എട്ടു പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്‌ഥാനത്താണ് ദക്ഷിണാഫ്രിക്ക. എന്നാൽ, അഞ്ചു മൽസങ്ങളിൽ മൂന്നിലും പരാജയപ്പെട്ട പാകിസ്‌താൻ നാല് പോയിന്റുമായി ആറാം സ്‌ഥാനത്താണ്.
പാകിസ്‌താനെതിരെ വിജയിച്ചു കയറിയാൽ സെമി ദൂരം കുറയ്‌ക്കാനായിരിക്കും ദക്ഷിണാഫ്രിക്കയുടെ ശ്രമം. ടൂർണമെന്റിൽ മൂന്ന് സെഞ്ചുറി നേടിയ ക്വിന്റൻ ഡീകോക്ക് ഉൾപ്പടെയുള്ള ബട്ടർമാരും റബാഡയുൾപ്പടെയുള്ള ബൗളർമാരും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ, ലോകകപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ മുൻതൂക്കം ദക്ഷിണാഫ്രിക്കയ്‌ക്ക് ആണെങ്കിലും അവസാന രണ്ടു ലോകകപ്പിലും നേർക്ക് നേർ വന്നപ്പോൾ ജയം പാകിസ്‌താനൊപ്പം ആയിരുന്നു.
ഇന്ത്യൻ മണ്ണിൽ ലോകകപ്പ് കളിക്കാനെത്തുന്നത് കിരീടവുമായി മടങ്ങാനാണെന്നായിരുന്നു മൽസരങ്ങൾ തുടങ്ങുന്നതിന് മുൻപ് ബാബർ ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്. ആദ്യ നാട്ടിൽ എത്തുകയല്ല ലക്ഷ്യമെന്നും, ഇന്ത്യയിൽ നിന്ന് മടങ്ങുമ്പോൾ കൈയിൽ ലോകകപ്പ് ഉണ്ടാകുമെന്നുമായിരുന്നു ബാബർ പറഞ്ഞിരുന്നത്. എന്നാൽ, ആദ്യ മൽസരങ്ങൾക്ക് ശേഷം പാക് ടീമിന് വിജയത്തിൽ സ്‌ഥിരത കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്ന് തുടർ പരാജയങ്ങളോടെ ലോകകപ്പിൽ പാകിസ്‌താന്റെ നില പരുങ്ങലിലായി.
പാകിസ്‌താന് സെമി പ്രതീക്ഷകൾ നിലനിർത്താൻ തുടർ മൽസരങ്ങളിലെ വിജയം അനിവാര്യമാണ്. ഇനി സെമി സാധ്യതകൾ നിലനിർത്താനും നാണക്കേട് മറയ്‌ക്കാനും ദക്ഷിണാഫ്രിക്ക, ബംഗ്ളാദേശ്, ന്യൂസിലൻഡ്, ഇംഗ്ളണ്ട് ടീമുകൾക്കെതിരെ നടക്കുന്ന മൽസരങ്ങളിൽ വിജയം അനിവാര്യമാണ്. ടീമിലെ പടലപ്പിണക്കങ്ങൾ, മുൻതാരങ്ങളുടെ വിമർശനം, ക്രിക്കറ്റ് ബോർഡിന്റെ അന്ത്യശാസന എന്നിവക്കൊണ്ട് പാകിസ്‌താൻ ക്യാപ്റ്റൻ ബാബർ അസമിനും ടീമിനും ഇന്ന് എല്ലാംകൊണ്ടും ജീവൻമരണ പോരാട്ടമാണ്.
Most Read: സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’