പാരിസ്: പാരിസ് ഡയമണ്ട് ലീഗിൽ ചരിത്രനേട്ടവുമായി മലയാളി താരം മുരളി ശ്രീശങ്കർ. പുരുഷ വിഭാഗം ലോങ്‌ജംപിൽ മൂന്നാം സ്‌ഥാനം നേടിയാണ് ശ്രീശങ്കർ രാജ്യത്തിന്റെ അഭിമാനമായി മാറിയത്. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാം സ്‌ഥാനമുറപ്പിച്ചത്. പുരുഷ ലോങ്‌ജംപിലെ ലോകത്തെ മുൻനിര താരങ്ങൾ മൽസരിച്ച ഡയമണ്ട് ലീഗിൽ മൂന്നാമത്തെ ജംപിലാണ് ശ്രീശങ്കർ 8.09 മീറ്റർ പിന്നിട്ടത്.
നീരജ് ചോപ്രക്ക് ശേഷം ഡയമണ്ട് ലീഗിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് ശ്രീശങ്കർ. ഒളിമ്പിക്‌സ് ചാമ്പ്യനായ ഗ്രീസ് താരം മിൽത്തിയാദിസ് തെന്റഗ്‌ളൂ 8.13 മീറ്റർ ചാടി ഒന്നാം സ്‌ഥാനവും 8.11 മീറ്റർ ചാടിയ ലോക ചാമ്പ്യൻഷിപ്പ് വെങ്കല ജേതാവായ സ്വിറ്റ്സർലൻഡ് താരം സൈമൺ ഇഹാമർ രണ്ടാം സ്‌ഥാനവും നേടി. നിലവിലെ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ക്യൂബയുടെ മെയ്‌ക്കൊ മാസ്സോ 7.83 മീറ്റർ ചാടി ആറാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പാരിസ് ഡയമണ്ട് ലീഗിൾ ഇത്തവണ പങ്കെടുത്ത ഏക ഇന്ത്യൻ താരമാണ് ശ്രീശങ്കർ. ഡയമണ്ട് ലീഗിൽ ആദ്യ മൂന്ന് സ്‌ഥാനങ്ങളിൽ എത്തിയ മൂന്നാമത്തെ ഇന്ത്യൻ താരവുമാണ് ശ്രീശങ്കർ. ജാവലിൻ ത്രോ താരം നീരജ് ചോപ്ര, ഡിസ്‍കസ്‌ത്രോ താരം വികാസ് ഗൗഡ എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. കരിയറിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് മൽസരത്തിലാണ് ശ്രീശങ്കർ മൂന്നാം സ്‌ഥാനം നേടിയത്.
കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ നടന്ന മൊണാക്കോ ഡയമണ്ട് ലീഗ് പുരുഷവിഭാഗം ലോങ്‌ജംപിൽ ആറാം സ്‌ഥാനത്തായിരുന്നു ശ്രീശങ്കർ. ഇതേ വർഷം ബർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലും ശ്രീശങ്കർ നേടി. ഇതോടെ കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ പുരുഷ ലോങ്‌ജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ശ്രീശങ്കർ സ്വന്തമാക്കിയിരുന്നു.
Most Read: അതിജീവിതത്തിന്റെ 40 ദിനങ്ങൾ; വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി