വഡോദര: ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ പ്രതിമ സന്ദർശിക്കാൻ എത്തിയവരിൽ നിന്ന് ഈടാകുന്ന പ്രവേശന ഫീസിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപണം. ഇതിനെ തുടർന്ന് പണം ശേഖരിക്കുന്ന ഏജൻസി ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
ടിക്കറ്റ് വിൽപ്പനയിൽ നിന്നും ലഭിച്ച 5.24 കോടി രൂപ ബാങ്കിൽ നിക്ഷേപിക്കാതെ നവംബർ 2018 മുതൽ മാർച്ച് 2020 വരെയുള്ള കാലയളവിൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പണം പിരിക്കാനും പിരിച്ച തുക അടുത്ത ദിവസം ബാങ്കിൽ നിക്ഷേപിക്കാനുമാണ് ഏജൻസിയെ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ പരിശോധനയിൽ ഇവരുടെ തട്ടിപ്പ് വെളിപ്പെട്ടതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
2018 ഒക്‌ടോബറിൽ ഉൽഘാടനം കഴിഞ്ഞതുമുതൽ ഗുജറാത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പട്ടേൽ പ്രതിമ. പണം സ്വീകരിക്കുന്ന സ്വകാര്യ ബാങ്കിന്റെ മാനേജറാണ് ടിക്കറ്റിന്റെ പണം പിരിക്കുന്ന ഏജൻസിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ജീവനക്കാർക്കെതിരെ കേസ് നൽകിയത്.
രണ്ട് അക്കൗണ്ടുകളിലായി പണം നിക്ഷേപിക്കാനാണ് നൽകിയിരിക്കുന്ന നിർദേശം. ആ പണത്തിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എന്നാൽ ആരൊക്കെയാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്‌തമല്ല. അന്വേഷണം നടക്കുകയാണ്. ഏജൻസിയുടെ നിരവധി രേഖകൾ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് നർമ്മദ ഡിഎസ്‌പി വാണി ദുധാത്ത് അറിയിച്ചു. ഉടൻ പ്രതികളെ പിടികൂടുമെന്നും ഇവർ കൂട്ടിച്ചേർത്തു.
Read also: ബുറെവി; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം, മല്‍സ്യബന്ധന വള്ളങ്ങള്‍ തിരികെയെത്തി