പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലയില്‍ ഇന്നലെ ഉണ്ടായ ഉരുള്‍പൊട്ടല്‍ ആശങ്കക്കിടയാക്കുന്നു. പ്രദേശത്ത് ആളപായമില്ലെങ്കിലും കുത്തിയൊഴുകിയ വെള്ളത്തിന് പിന്നാലെ സ്‌ഥലത്ത് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജ് സ്‌ഥലം സന്ദര്‍ശിച്ചു. അപകട ഭീഷണി നിലനില്‍ക്കുന്ന സ്‌ഥലങ്ങളില്‍ നിന്നെല്ലാം ആളുകളെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
2018ല്‍ ഉണ്ടായ പ്രളയം പത്തനംതിട്ട ജില്ലയെ ബാധിച്ചിരുന്നില്ല. എന്നാലിപ്പോൾ അപ്രതീക്ഷിതമായി എത്തിയ ഉരുള്‍പ്പൊട്ടലിന്റെ ആഘാതത്തിലാണ് മലയോര ജില്ലയിലെ മൂന്ന് പ്രദേശങ്ങള്‍. സീതത്തോട്ടിലെ കോട്ടമണ്‍ പാറ, ആങ്ങമൂഴി തേവര്‍ മല, റാന്നി പനന്തക്കുളം മേഖല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ നാശം വിതച്ചത്. മന്ത്രി വീണാ ജോര്‍ജ് അപകട സ്‌ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്‌ഥിതിഗതികള്‍ വിലയിരുത്തി.
അപകടത്തില്‍ ആളപായം ഇല്ല. എന്നാൽ കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ വാഹനങ്ങള്‍ ഒലിച്ചു പോയി. ഇവ കണ്ടെത്താന്‍ ശ്രമമാരംഭിച്ചു. ചില വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മരങ്ങള്‍ വേരോടെ ഒഴുകി മാറിയതുമൂലം വലിയ ഗര്‍ത്തങ്ങള്‍ ഈ മേഖലയില്‍ രൂപപ്പെട്ടിട്ടുണ്ട്.
റാന്നി പനന്തക്കുളത്ത് വെള്ളച്ചാട്ടത്തിന് സമീപം ഉണ്ടായ ഉരുള്‍പൊട്ടല്‍ മൂലം ഒറ്റപ്പെട്ടു പോയ ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പടെ 5 കുടുംബങ്ങളിലെ 20 പേരെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് പുലര്‍ച്ചെയോടെ മാറ്റി പാര്‍പ്പിച്ചു.
നാശനഷ്‌ടങ്ങളുടെ കണക്ക് ജില്ലാ ഭരണകൂടം കണക്കാക്കി വരികയാണ്. എംഎല്‍എ കെയു ജെനീഷ് കുമാര്‍, ജില്ലാകളക്‌ടർ, റവന്യൂ ഉദ്യോഗസ്‌ഥര്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Most Read: സ്‌കൂൾ തുറക്കൽ; നവംബർ 1ന് പ്രവേശനോൽസവം