കൊച്ചി: പിസി ജോർജിന് ജാമ്യം നൽകിയതിൽ അസ്വാഭാവികതയില്ലെന്ന് ജസ്‌റ്റിസ് കെമാൽ പാഷ. അസിസ്‌റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടറെ കേൾക്കാതെയും ജാമ്യം നൽകാൻ മജിസ്‌ട്രേറ്റിന് ഈ കേസിൽ അധികാരമുണ്ടെന്ന് കെമാൽ പാഷ പറഞ്ഞു. അവധി ദിവസങ്ങളിൽ ഹാജരാകാൻ അസിസ്‌റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടറെ നിർബന്ധിക്കാനാകില്ലെന്നും ജസ്‌റ്റിസ് കെമാൽ പാഷ പറഞ്ഞു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പിസി ജോർജിനെ ഇന്നലെ പുലർച്ചെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് തിരുവനന്തപുരം എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ജാമ്യം അനുവദിക്കുകയും ചെയ്‌തു.
കർശന വ്യവസ്‌ഥകളോടെയാണ് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി പിസി ജോർജിന് ജാമ്യം അനുവദിച്ചത്.ഏതെങ്കിലും വേദികളിൽ അത് ലംഘിക്കപ്പെടുന്നോയെന്ന് പോലീസ് നിരീക്ഷിച്ച് വരികയാണ്. കോടതി അവധിയായതിനാൽ ചൊവ്വാഴ്‌ചയാണ് ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിക്കുക.അത് ലഭിച്ച ശേഷം അപ്പീൽ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.
അതേസമയം, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പിസി ജോർജിന്റെ നിലപാട്. തന്റെ അറസ്‌റ്റ് തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയമുണ്ടെന്നും പിസി പറഞ്ഞു. മുസ്‌ലിങ്ങൾ അവരുടെ ഹോട്ടലുകളിൽ ഇതര മതസ്‌ഥർക്ക് നൽകുന്ന ആഹാരങ്ങളിൽ വന്ധ്യത വരുത്തുന്നതിനുള്ള തുള്ളിമരുന്ന് ചേർക്കുന്നുണ്ടെന്ന പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു. തന്റെ അറിവനുസരിച്ചാണ് അക്കാര്യം പറഞ്ഞതെന്നാണ് പിസിയുടെ വാദം.
Most Read: മെഡിക്കല്‍ വിദ്യാർഥികൾക്ക് ചരക് ശപഥം; കോളേജ് ഡീനിനെ പുറത്താക്കി