തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് നിയമനം വിവാദമായിരിക്കുന്നതിനിടെ നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്‌സണൽ സ്‌റ്റാഫുകളെ നിയമിക്കാൻ സർക്കാർ ഉത്തരവ്. സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് പകരം ഇഷ്‌ടമുള്ളവരെ കരാർ അടിസ്‌ഥാനത്തിൽ നിയമിക്കാനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
രാഷ്‌ട്രീയ കേഡർ വളർത്താനുള്ള പേഴ്‌സണൽ സ്‌റ്റാഫ് നിയമനത്തിന്റെ ഫയലുകൾ വിളിപ്പിക്കുമെന്ന് ഗവർണർ പ്രഖ്യാപിച്ചിരിക്കെയാണ് നഗരസഭാ അധ്യക്ഷൻമാർക്ക് പിഎമാരെ നിയമിക്കാനുള്ള സർക്കാർ നടപടി. എൽഡി ക്‌ളാർക്ക് തസ്‌തികയിൽ ഉള്ളവരെ മാത്രമേ ഈ സ്‌ഥാനത്തേക്ക് നിയമിക്കാനാകൂ എന്ന ഉത്തരവ് ഭേദഗതി ചെയ്‌താണ് പുതിയ ഉത്തരവ്.
ഇനി മുതൽ ആരെ വേണമെങ്കിലും അധ്യക്ഷന്റെ താൽപര്യപ്രകാരം നിയമിക്കാം. ഇത് സംബന്ധിച്ച് നഗരസഭാ അധ്യക്ഷൻമാർ സർക്കാരിന് നേരത്തെ അപേക്ഷ നൽകിയിരുന്നു. ഇതാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. തനതുഫണ്ടിൽ നിന്നാണ് കരാർ അടിസ്‌ഥാനത്തിൽ ഉള്ളവർക്ക് ശമ്പളം നൽകുന്നത്. നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയരുമ്പോൾ ജീവനക്കാരുടെ കുറവിനെ തുടർന്നാണെന്നാണ് സർക്കാരിന്റെ വിശദീകരണം.
രാഷ്‌ട്രീയമായി നിയമിക്കപ്പെടുന്നവരെ പെൻഷൻ ലക്ഷ്യമിട്ട് രണ്ടര വർഷം കഴിഞ്ഞ് മാറ്റുന്നതിനെയും പേഴ്‌സണൽ സ്‌റ്റാഫുകളുടെ എണ്ണത്തെയും ഗവർണർ വിമർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ നിർദ്ദേശിക്കാനായാണ് ഫയലുകൾ രാജ്‌ഭവനിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഇതിനിടെയാണ് രാഷ്‌ട്രീയ നിയമനം ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ പുതിയ തീരുമാനം.
Most Read: മെട്രോ തൂണിലെ ചെരിവ്; പരിശോധന തുടരുന്നു, സർവീസിന് തടസമില്ല