കൊച്ചി : രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഐഷ സുൽത്താന സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറും, കേസിൻമേൽ തുടർന്നുള്ള നടപടികളും റദ്ദാക്കണമെന്നാണ് ഹരജിയിൽ ഐഷ സുൽത്താന ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ സർക്കാരിനെതിരെ നടത്തുന്ന വിമർശനങ്ങൾ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗം ആണെന്നും ഐഷ ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്.
കവരത്തി പോലീസാണ് ഐഷ സുൽത്താനക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. എന്നാൽ തന്റെ പരാമർശം ഒരു തരത്തിലും കലാപങ്ങൾക്ക് വഴി വെച്ചിട്ടില്ലെന്നും, അതിനാൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനിൽക്കില്ലെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടുന്നുണ്ട്.
ചാനൽ ചർച്ചക്കിടെ താൻ നടത്തിയ ബയോവെപ്പൺ പരാമർശം കോവിഡ് കൂടിയത് അഡ്‌മിനിസ്ട്രേറ്ററുടെ അലംഭാവം കാരണമാണെന്ന് സൂചിപ്പിക്കാൻ വേണ്ടിയാണെന്നും ഐഷ വ്യക്‌തമാക്കി. തുടർന്ന് ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് രാജ്യദ്രോഹ കുറ്റമായി മാറ്റുകയായിരുന്നു എന്നും ഐഷ പറഞ്ഞു. കേസിൽ ഐഷക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു, ജസ്‌റ്റിസ് അശോക് മേനോൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.
Read also : തുടർച്ചയായ രണ്ടാം മാസവും പെൻഷനില്ല; ദുരിതമൊഴിയാതെ കെഎസ്‌ആർടിസി മുൻ ജീവനക്കാർ