തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രിയും തന്റെ പിതാവുമായ കെ കരുണാകരനും ഒരേ ശൈലിയാണെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായിക്കും ഉള്ളത്. ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ളയാളാണ് പിണറായി വിജയൻ. ഏത് ജാതി-മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാൻ പിണറായിക്ക് കഴിയും. കെ കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനെന്നും കെ മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നത്. സ്‌റ്റാൻ സ്വാമിയെ കൊന്നവരാണ് ഇപ്പോൾ പാലാ ബിഷപ്പിന് പിന്തുണ നൽകുന്നതെന്നും ബിജെപിക്ക് വളരാൻ സിപിഎം സഹായം ചെയ്യുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കോൺഗ്രസിന് പാർട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവൻ സമയ പ്രവർത്തകരെ മതിയെന്നും മുരളീധരൻ തുറന്നടിച്ചു. അച്ചടക്കം താനുൾപ്പെടെ എല്ലാവർക്കും ബാധകമാണ്. ഇനി വിട്ടുവീഴ്‌ചയില്ല. ശീലങ്ങൾ മാറണം.
തിരഞ്ഞെടുപ്പ് വരുമ്പോൾ സ്‌ഥാനാർഥിക്ക് പാര വെക്കുന്ന ആളുകളെ പാർടിക്ക് വേണ്ട. ആദർശത്തിന്റെ പേരിലല്ല ഇപ്പോൾ മൂന്നുപേർ പാർടി വിട്ടതെന്നും ജി സുധാകരനെ പുറത്താക്കാൻ നോക്കുന്ന പാർടിയിലേക്കാണ് അവർ പോയതെന്നും കെ മുരളീധരൻ പറഞ്ഞു.
Most Read: സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി