ന്യൂഡെൽഹി: ട്വന്റി 20 ക്രിക്കറ്റ് ഒളിംപിക്‌സിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവുമായി രാഹുൽ ദ്രാവിഡ്. ട്വന്റി 20 ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയാൽ അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ കൂടിയായ രാഹുൽ ദ്രാവിഡ് അഭിപ്രായപ്പെട്ടു.
നിലവിൽ 75 രാജ്യങ്ങളിൽ ട്വന്റി 20 ക്രിക്കറ്റ് സജീവമാണെന്നും കൂടുതൽ രാജ്യങ്ങൾ ക്രിക്കറ്റ് കളിച്ചുവരുന്നെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി. ഒളിംപിക്‌സിൽ ഉൾപ്പെടുത്തുന്നത് ട്വന്റി 20 ക്രിക്കറ്റിന് ബഹുമതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐസിസി 2018ൽ നടത്തിയ സർവേയിൽ 87 ശതമാനം പേരും ക്രിക്കറ്റ് ഒളിംപിക്‌സിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഐസിസിയിലെ ഏറ്റവും സമ്പന്ന അംഗമായ ബിസിസിഐ ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചില്ല. സാമ്പത്തിക നേട്ടം കുറവാണെന്നതാണ് അതിന് കാരണമായി ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്. 2010ലെയും 2014ലെയും ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെട്ടിരുന്നെങ്കിലും ഇന്ത്യൻ ടീം പങ്കെടുത്തിരുന്നില്ല.
ഒളിംപിക്‌സിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ സ്വരൂപണത്തിന് കഴിഞ്ഞ മാസം ഐസിസി വിവിധ രാജ്യങ്ങൾക്ക് ചോദ്യാവലി നൽകിയിരുന്നു. 1900ൽ നടന്ന ഒളിംപിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെട്ടിരുന്നു. ക്രിക്കറ്റിന്റെ ദൈർഘ്യക്കൂടുതൽ കൊണ്ടാണ് ഒളിംപിക്‌സിൽ ഉൾപ്പെടുത്താൻ കഴിയാത്തത്. അതേ സമയം മൂന്ന് മണിക്കൂർ മാത്രം ദൈർഘ്യമുള്ള ട്വന്റി 20 ഉൾപ്പെടുത്തുന്നതിൽ ഒളിംപിക്‌സ് അധികൃതർക്കും പ്രയാസമുണ്ടാകില്ല.