കവരത്തി: ഏകാധിപത്യ നയങ്ങൾക്ക് എതിരെ ഉയരുന്ന കനത്ത പ്രതിഷേധങ്ങൾ വകവെക്കാതെ പുതിയ തീരുമാനങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ദ്വീപുകാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കുമെന്ന് പ്രഫുൽ പട്ടേൽ അറിയിച്ചു. നിയമന രീതികൾ പുനപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.
ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് ഒരു സെലക്ഷൻ ബോർഡ് നേരത്തെ തന്നെ രൂപീകരിച്ചിരുന്നു. എന്നാൽ ലക്ഷദ്വീപിൽ നിന്നും ഒരു പ്രതിനിധിയെ പോലും ഈ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ മാത്രമാണ് ബോർഡിലുള്ളത്. ഇതിന് പിന്നാലെയാണ് കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. കൂടുതൽ ആളുകളെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നീക്കമായാണ് ഏവരും പുതിയ അറിയിപ്പിനെ കാണുന്നത്.
അതേസമയം, ദ്വീപുകാരുടെ തൊഴിൽ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രഫുൽ പട്ടേലിന്റെ നീക്കത്തിന് എതിരെ പൊതുതാൽപര്യ ഹരജി നൽകാനും നീക്കമുണ്ട്.
Read also: തോൽവിക്ക് കാരണം സംഘടനാ ദൗർബല്യം; രമേശ് ചെന്നിത്തല