ബെംഗളൂരു: മതപരിവർത്തന നിരോധന ബില്ല് കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും. ജെഡിഎസ് പിന്തുണയോടെ നിയമ നിർമാണ കൗൺസിലിൽ ബില്ല് പാസാക്കാനാണ് സർക്കാർ ശ്രമം. ബില്ലിനെതിരെ സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബുധനാഴ്‌ച ബെംഗളൂരുവിൽ 40ലധികം മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ച് പ്രതിഷേധ റാലി നടന്നിരുന്നു.
ചൊവ്വാഴ്‌ച മതപരിവർത്തന നിരോധന ബില്ല് അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സഭാ നടപടികൾ ബഹിഷ്‌കരിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തിനിടെ മതം മാറ്റത്തിന് സങ്കീർണമായ നടപടികളും കടുത്ത ശിക്ഷയും നിർദ്ദേശിക്കുന്ന ബില്ലാണ് സഭയിൽ അവതരിപ്പിച്ചത്. കോൺഗ്രസ്, ജെഡിഎസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചു.
എന്നാൽ സംസ്‌ഥാനത്ത് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്‌തമാക്കി. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിയമ വിരുദ്ധമാണെന്ന് കാട്ടി അലഹബാദ് ഹൈക്കോടതി വിധി പ്രസ്‌താവിച്ചതിന് പിന്നാലെയാണ് കർണാടക നിയമം നടപ്പിലാക്കാൻ തീരുമാനിച്ചത്. നേരത്തെ ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് അടക്കമുള്ള സംസ്‌ഥാനങ്ങൾ മതപരിവർത്തനത്തിന് എതിരെ നിയമം പാസാക്കിയിരുന്നു.
Read Also: തെങ്കാശിയിൽ നിന്നുള്ള പച്ചക്കറി വൈകും; വിപണിയിൽ വിലക്കയറ്റം തുടർന്നേക്കും