കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം. കണ്ണൂർ മുഴപ്പിലങ്ങാട് ആണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ജനവാസ മേഖലയിൽ കല്ലിടൽ നടക്കുന്നതിനാൽ കോൺഗ്രസ് പ്രവർത്തകരും പ്രദേശത്ത് എത്തി. കല്ലിടലുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. എന്നാൽ, എന്ത് വന്നാലും പ്രതിഷേധിക്കുമെന്ന് നാട്ടുകാരും വ്യക്‌തമാക്കി.
ഇതോടെ പ്രദേശത്ത് സംഘർഷാവസ്‌ഥ ഉണ്ടാവുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. മുന്നറിയിപ്പില്ലാതെയാണ് ഉദ്യോഗസ്‌ഥർ കല്ലിടാൻ എത്തിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വീട്ടുമുറ്റത്ത് കല്ലിടലിനെതിരെ പ്രതിഷേധിച്ച വീട്ടുടമയെ പോലീസ് അറസ്‌റ്റ് ചെയ്‌ത ശേഷം കല്ലിടൽ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനെതിരെയാണ് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുന്നത്.
സ്‌ത്രീകൾ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കല്ലിടൽ അനുവദിക്കില്ലെന്നും സർവേ കല്ലുകൾ പിഴുതെറിയുമെന്നുമാണ് നാട്ടുകാർ പറയുന്നത്. യാതൊരു മുന്നറിയിപ്പും നൽകാതെ വീട്ടുമുറ്റത്ത് കല്ലിടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. വീട്ടുമുറ്റത്ത് നിന്നും വീട്ടുടമയെ കരുതൽ തടങ്കലിലാക്കി കല്ലുനാട്ടിയിട്ട് പോകുന്നത് മര്യാദയല്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
Most Read: വിജയ് ബാബുവിന്റെ അറസ്‌റ്റ് അനിവാര്യം, തെളിവ് ശേഖരിച്ചു; കമ്മീഷണർ