കോട്ടയം: സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്‌ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാശ്രമം നടത്തി സമരക്കാർ. പോലീസ് ഇടപെട്ടാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
പ്രവർത്തകർ പൂർണമായും പിരിഞ്ഞുപോകാൻ തയ്യാറായിട്ടില്ലെങ്കിലും നിലവിലെ സ്ഥിതിഗതികൾ ശാന്തമാണ്. 30 സമരക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. പോലീസ് വാഹനത്തിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചെന്നആരോപണം ഉയർന്നിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് സമരക്കാർ വ്യക്‌തമാക്കി. ചങ്ങനാശ്ശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്‌ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്‌തമാക്കിയിരുന്നു.
രാവിലെ 9 മണി മുതൽ സംയുക്‌ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലത്ത് പ്രതിഷേധവുമായി എത്തിയിരുന്നു. ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്‌തു. പോലീസും ഉദ്യോഗസ്‌ഥരും രണ്ടാമതും സർവേ കല്ലുകൾ സ്‌ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് പോലീസുമായി സംഘർഷമുണ്ടായത്.
ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും പോലീസ് എത്രയും വേഗം ഇവിടെ നിന്ന് മടങ്ങിപ്പോകണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബിജെപി, കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടുന്ന സംയുക്‌ത സമര സമിതിയാണ് മാടപ്പള്ളിയിൽ സമരം നടത്തുന്നത്.
Most Read: കൗൺസിലിങ്ങിന് എത്തിയ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം; വൈദികൻ അറസ്‌റ്റിൽ