തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൊഴി എടുക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. വിമാനത്തിലെ യാത്രക്കാരൻ എന്ന നിലയിൽ ഇപി ജയരാജനെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തും. മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്‌ഥ മോശമെന്ന് അറിയിപ്പ് ഉള്ളതിനാൽ ആരോഗ്യസ്‌ഥിതി വിലയിരുത്തിയതിന് ശേഷമാകും മൊഴിയെടുപ്പ്.
മുഖ്യമന്ത്രിയും ഇപി ജയരാജനും വധശ്രമമെന്ന് മൊഴി നൽകുന്നതോടെ കേസ് ശക്‌തിപ്പെടുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കോടതി പത്തിലേറെ മറ്റ് സാക്ഷിമൊഴികളും കേസിന് അനുകൂലമായി ലഭിച്ചെന്നും പോലീസ് പറഞ്ഞു. എന്നാൽ, വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും കാണാതെ അനുകൂല മൊഴി നൽകുന്നവരെ മാത്രം തിരഞ്ഞു പിടിച്ചാണ് സാക്ഷിയാക്കുന്നതെന്നും ആരോപണമുണ്ട്.
അതുകൊണ്ടാണ് 48 യാത്രക്കാർ ഉണ്ടായിരുന്നതിൽ പത്ത് പേരെ മാത്രം സാക്ഷിയാക്കിയതെന്നാണ് ആക്ഷേപം. അതിനിടെ, കേസിൽ അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഫര്‍സിന്‍ മജീദ്, ആര്‍കെ നവീന്‍ കുമാര്‍ എന്നിവരുടെ ജാമ്യഹർജി ജസ്‌റ്റിസ് വിജു എബ്രഹാം ചൊവ്വാഴ്‌ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.
മൂന്നാം പ്രതി സുനിത് നാരായണൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സർക്കാർ നിലപാട് അറിയാൻ തിങ്കളാഴ്‌ച പരിഗണിക്കും. അറസ്‌റ്റ് തടയണമെന്നാണ് ആവശ്യം. അതിനിടെ, അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സന്ദർശിച്ചു. ഫര്‍സിന്‍ മജീദ്, ആര്‍കെ നവീന്‍ കുമാര്‍ എന്നിവരെ തിരുവനന്തപുരം ജില്ലാ ജയിലിലെത്തിയാണ് കെ സുധാകരൻ കണ്ടത്.
Most Read: കോഴിക്കോട് മലയോര മേഖലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ