തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപിടിത്തത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധം തലസ്ഥാനത്ത് മൂന്നര മണിക്കൂറോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധം മൂര്‍ച്ഛിച്ചപ്പോള്‍ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന പൊതുഭരണ വകുപ്പിന്റെ വിശദീകരണം എത്തിയതിനു പിന്നാലെ തീപിടുത്തം ആസൂത്രിതമാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ശേഷം കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലെത്തി സെക്രട്ടറിയേറ്റ് വളപ്പില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, യൂത്ത് ലീഗ് പ്രവര്‍ത്തകരും നോര്‍ത്ത് ഗേറ്റിനു മുന്നില്‍ തടിച്ചു കൂടിയിരുന്നു. പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് പ്രവര്‍ത്തകരെ തടഞ്ഞെങ്കിലും നിര്‍ദ്ദേശം അവഗണിച്ച് പ്രവര്‍ത്തകര്‍ തള്ളിക്കേറാന്‍ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. സംഭവ സ്ഥലത്തേക്ക് കയറ്റി വിടാത്തതില്‍ പ്രതിഷേധിച്ച് വി എസ് ശിവകുമാര്‍ എംഎല്‍എ യും വി.ടി ബല്‍റാമും കോണ്‍ഗ്രസ് നേതാക്കളും സെക്രട്ടറിയേറ്റിനു മുന്നില്‍ കുത്തിയിരിക്കാന്‍ തുടങ്ങി. രാത്രി 8.45 വരെ പ്രതിഷേധം ശക്തമായി തന്നെ തുടര്‍ന്നു. മുഖ്യമന്ത്രി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കളുടെ ചിത്രം കത്തിച്ച് പ്രതിഷേധവും ഉണ്ടായിരുന്നു. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ നിന്നെത്തിയ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് വി എസ് ശിവകുമാര്‍, വി ടി ബല്‍റാം, ശബരീനാഥ് എന്നിവരെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
മാധ്യമങ്ങളും പ്രതിഷേധക്കാരും അകത്ത് കേറിയതോടെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നേരിട്ടെത്തി ആളുകളെ നിയന്ത്രിക്കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക നിഗമനം അനുസരിച്ച് വലിയ തീപിടിത്തം അല്ലെന്നും നിയന്ത്രണ വിധേയം ആക്കാന്‍ കഴിഞ്ഞു എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. തുടര്‍ന്ന് നടന്ന ചര്‍ച്ചക്കൊടുവില്‍ രാത്രി 9.20 ഓടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു.