ന്യൂഡെൽഹി: കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്‌റ്റ് പേഴ്‌സൺ ഷൂട്ടർ ഗെയിം പബ്‌ജി ഇന്ത്യയിൽ തിരികെയെത്തുന്നു. ഗെയിം ഡെവലപ്പർമാരായ പബ്‌ജി കോർപറേഷനാണ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ ഉപയോക്‌താക്കൾക്ക് വേണ്ടി പ്രത്യേകം വികസിപ്പിച്ച ഗെയിം ആണിതെന്ന് അധികൃതർ പറയുന്നു. കൂടാതെ പബ്‌ജി ഉപയോക്‌താക്കളുടെ വ്യക്‌തിഗത വിവരങ്ങളുടെ സുരക്ഷയും ഉറപ്പ് നൽകുന്നതായി ഗെയിം അധികൃതർ അറിയിച്ചു.
ഗെയിമിലെ ക്യാരക്‌ടറുകൾ, സ്‌ഥലം, വസ്‌ത്രം, വാഹനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യൻ ടച്ച് ഉള്ള ഗെയിമാണ് റിലീസാവുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഗെയിം എന്ന് റിലീസാകുമെന്ന് അധികൃതർ അറിയിച്ചിട്ടില്ല.
അമേരിക്കൻ ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റുമായി പബ്‌ജിയുടെ മാതൃകമ്പനിയായ ക്രാഫ്റ്റൺ ധാരണയിലെത്തിയതിന് പിന്നാലെ ഇന്ത്യയിൽ പബ്‌ജി തിരികെയെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതിയ ധാരണ പ്രകാരം പബ്‌ജിയിലെ യൂസർ വിവരങ്ങൾ സൂക്ഷിക്കുന്നത് മൈക്രോസോഫ്റ്റാവും. ഇതോടെ ചൈന യൂസർ ഡിറ്ററാ ചോർത്തുന്നു എന്ന ആശങ്ക ഒഴിവാക്കാൻ കഴിയുമെന്ന് കണക്കുകൂട്ടുന്നു- പബ്‌ജി അധികൃതർ പറഞ്ഞു.
മൈക്രോസോഫ്റ്റിന്റെ അസൂർ ക്‌ളൗഡ് നെറ്റ്‌വർക്ക് ആയിരിക്കും ഇനി യൂസർ ഡേറ്റ സൂക്ഷിക്കുക. പബ്‌ജി, പബ്‌ജി മൊബൈൽ, പബ്‌ജി ലൈറ്റ് എന്നിങ്ങനെ എല്ലാ ഗെയിമുകൾക്കും ഇത് ബാധകമാണെന്നും അധികൃതർ പറയുന്നു. ഇന്ത്യൻ ഉപയോക്‌താക്കളുടെ വിവരങ്ങൾ ലോക്കർ സർവറുകളിലാവും അസൂർ സൂക്ഷിക്കുക. അതിനാൽ വിവരങ്ങൾ ചോരുമെന്ന ആശങ്ക ഒഴിയുമെന്നും അധികൃതർ വ്യക്‌തമാക്കി.
ദക്ഷിണ കൊറിയയിലെ ബ്ളൂഹോൾ എന്ന ഭീമൻ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റൺ എന്ന കമ്പനിയുടെ കീഴിലെ പബ്‌ജി കോർപറേഷൻ ബ്രാൻഡാണ് ഈ ഗെയിമുകൾ നിർമിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെൻസന്റ് ഗെയിംസിന്റെ ചൈനയിലെ സർവറുകളിലാണ് ഇന്ത്യൻ ഉപയോക്‌താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. അതിനാലാണ് ഇന്ത്യയിൽ പബ്‌ജി നിരോധിച്ചത്.