കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം അവസാനിച്ചു. സ്‌ഥാനാർഥികളും നേതാക്കളും പ്രവർത്തകരും വലിയ ആവേശപൂർവം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്ക് പാമ്പാടിയിൽ വെടിക്കെട്ടോട് കൂടിയാണ് കൊട്ടിക്കലാശിച്ചത്. എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ് പാമ്പാടിയിൽ റോഡ് ഷോ നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്‌താണ് കൊട്ടിക്കലാശത്തിൽ പങ്കു ചേർന്നത്.
യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മനാകട്ടെ ആഘോഷം ഒഴിവാക്കി പദയാത്ര നടത്തിയാണ് കൊട്ടിക്കലാശത്തിനൊപ്പം ചേർന്നത്. സഹോദരി അച്ചു ഉമ്മനും തൃക്കാക്കര എംഎൽഎ ഉമാ തോമസും ചാണ്ടി ഉമ്മന് വേണ്ടി റോഷ് ഷോ നടത്തി. എൻഡിഎ സ്‌ഥാനാർഥി ലിജിൻ ലാലും ബിജെപി പ്രവർത്തകരും കൊട്ടിക്കലാശത്തിന്റെ ആവേശത്തിനൊപ്പം ചേർന്നു.
പരസ്യപ്രചാരണം അവസാനിച്ച ആറ് മണിക്ക് വെടിക്കെട്ടിന്റെ ആവേശവും പുതുപ്പള്ളിയിൽ കാണാനായി. പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ പുതുപ്പള്ളിയിൽ നിശബ്‌ദ പ്രചരണത്തിനുള്ള സമയമാണ്. മറ്റന്നാളാണ് വേട്ടെടുപ്പ്. അന്ന് ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ആരെന്നതിൽ പുതുപ്പള്ളിയിലെ ജനത വിധിയെഴുതും. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Most Read| ഒഡീഷ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർക്ക് എതിരേ സിബിഐ കുറ്റപത്രം