വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ മുൻ ബാങ്ക് ഡയറക്‌ടർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഎം പൗലോസിനെ(60) പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത പൗലോസിനെ ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പിനിരയായ പറമ്പക്കാട്ട് ഡാനിയേൽ-സാറാക്കുട്ടി ദമ്പതികളുടെ പരാതിയിലാണ് അറസ്‌റ്റ്.
ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. ഡാനിയേലിന്റെ പരാതിയിൽ ബാങ്ക് മുൻ പ്രസിഡണ്ട് കെകെ അബ്രഹാം, മുൻ സെക്രട്ടറി കെടി രമാദേവി എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. സഹകരണ വകുപ്പിന്റെ അന്വേഷണത്തിന് സർചാർജ് നടപടിക്ക് ഉത്തരവിട്ടവരിൽ വിഎം പൗലോസും ഉൾപ്പെട്ടിട്ടുണ്ട്. 2022-ലെ പരാതിയിലാണ് ഇപ്പോൾ പോലീസ് നടപടി.
തട്ടിപ്പിനിരയായ രാജേന്ദ്രൻ നായർ ആത്‍മഹത്യ ചെയ്‌തതോടെയാണ് ഡാനിയേലിന്റെ പരാതിയിൽ പോലീസ് പ്രതികളെ അറസ്‌റ്റ് ചെയ്യാൻ തയ്യാറായത്. എട്ടരക്കോടിയോളം രൂപയുടെ തട്ടിപ്പ് ബാങ്കിൽ നടന്നെന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ മണ്ഡലം പ്രസിഡണ്ട് തന്നെ അറസ്‌റ്റിലായതോടെ പുൽപ്പള്ളിയിലെ കോൺഗ്രസ് പാർട്ടി വലിയ പ്രതിസന്ധിയിലായിട്ടുണ്ട്.
Most Read: യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസ്; പ്രതി കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും