ഡെൽഹി: ബിബിസി ഡെൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ നടത്തുന്ന പരിശോധന 30 മണിക്കൂർ പിന്നിട്ടു. ഇന്നലെ രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ് ആണ് ഇപ്പോഴും തുടരുന്നത്. രാപ്പകൽ നീളുന്ന അസാധാരണ പരിശോധനയാണ് ബിബിസി ഓഫിസുകളിൽ നടക്കുന്നത്. രണ്ടാം ദിവസവും ആദായ നികുതി ഉദ്യോഗസ്‌ഥർ ബിബിസി ഓഫിസുകളിൽ തുടരുകയാണ്.
നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന നടക്കുന്നത്. അതേസമയം, ഹിന്ദു സേനയുടെ പ്രതിഷേധത്തിന് പിന്നാലെ ബിബിസി ഓഫിസിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഡെൽഹിയിലെ ബിബിസി ഓഫിസിൽ ഇന്ന് 24 ഉദ്യോഗസ്‌ഥരാണ് പരിശോധനക്ക് എത്തിയത്. അന്വേഷണവുമായി സഹകരിക്കാൻ ജീവനക്കാർക്ക് ബിബിസി നിർദ്ദേശം നൽകിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര കമ്പനികൾക്ക് ബാധകമായ ചട്ടങ്ങൾ ബിബിസി ലംഘിച്ചുവെന്നാണ് ആദായ നികുതി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രേഖകൾ സമർപ്പിക്കണമെന്ന് പല പ്രാവശ്യം ബിബിസിയോട് ആവശ്യപ്പെട്ടെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും വകുപ്പ് വ്യക്‌തമാക്കി.
നികുതി ഇളവ് ലഭിക്കാൻ എന്തെങ്കിലും കൃത്രിമത്വം കാണിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിലാണെന്നാണ് ആദായ നികുതി വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം, പരിശോധനയോട് സഹകരിക്കാൻ ജീവനക്കാർക്ക് ബിബിസി നിർദ്ദേശം നൽകി. ഉദ്യോഗസ്‌ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം. എന്നാൽ, വരുമാനം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നും ഇ-മെയിലിലൂടെ ബിബിസി നിർദ്ദേശം നൽകി.
Most Read: വിചാരണ നീട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് ദിലീപ്; സത്യവാങ്മൂലം സമർപ്പിച്ചു