തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനെ മാറ്റി. ഡോ. ബി അശോകിനെയാണ് മാറ്റിയത്. അശോകിന് പകരം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയര്‍മാനാവും. ബി അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റാൻ വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു.
കെഎസ്ഇബി ചെയര്‍മാനായി നാളെ ഒരു വര്‍ഷം തികയ്‌ക്കാൻ ഇരിക്കെയാണ് അശോകിന് മാറ്റുന്നത്. അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്‌തമായ സമരവുമായി രംഗത്ത് വന്നപ്പോൾ മറുവശത്ത് ഐഎഎസ് അസോസിയേഷൻ ഇദ്ദേഹത്തിന് പിന്തുണ രേഖപ്പെടുത്തിയിരുന്നു.
മുൻ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും ഇദ്ദേഹത്തെ ഇതുവരെ സര്‍ക്കാര്‍ സംരക്ഷിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ച വ്യക്‌തിയാണ് രാജൻ ഖൊബ്രഗഡേ. മൂന്നാഴ്‌ച മുൻപാണ് ഇദ്ദേഹത്തെ ആരോഗ്യവകുപ്പിൽ നിന്ന് ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്.
Read Also: രണ്ടാം ഏകദിനം ഇന്ന്; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ