കോഴിക്കോട്: സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളാണ് പിടിയിലായത്. പ്രതികളുടെ അറസ്‌റ്റ് നടക്കാവ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ കെണിയിൽ പെടുത്തിയതാണെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ മാസം നാലിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കോട്ടയം സ്വദേശിനിയായ യുവതിയെ കോഴിക്കോട് കാരപ്പറമ്പിലെ ഒരു ഫ്ളാറ്റിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സിനിമയിൽ അവസരം നൽകാമെന്ന വ്യാജേന വിളിച്ചുവരുത്തി, ഫ്‌ളാറ്റിൽ കൊണ്ടുപോയ ശേഷം ലഹരി കലർന്ന ജ്യൂസ് നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിൽ മൊഴി നൽകിയത്. ഇതിന് ഇടനിലക്കാരിയായി നിന്നത് കോഴിക്കോട്ടെ ഒരു സീരിയൽ നടി ആയിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഫ്ളാറ്റിൽ എത്തുന്നത് വരെ ആ നടി കൂടെ ഉണ്ടായിരുന്നുവെന്നും, പിന്നീട് അവിടെ നിന്നും കാണാതായെന്നും സിനിമാക്കാർ എന്ന് പറയുന്ന രണ്ടുപേരാണ് തന്നെ പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ മൊഴി. യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കോഴിക്കോട്ടെ സീരിയൽ നടിയെ നടക്കാവ് പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു.
എന്നാൽ, ഒന്നും അറിയാതെയാണ് യുവതിയെ താൻ ഫ്ളാറ്റിൽ എത്തിച്ചതെന്നും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവിടെ നിന്നും രക്ഷപ്പെടുക ആയിരുന്നുവെന്നുമാണ് നടി പോലീസിനോട് പറഞ്ഞത്. ഈ കേസിൽ ഏറെ ദുരൂഹത ഉണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന നടക്കാവ് പോലീസ് പറയുന്നത്. കേസിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. കസ്‌റ്റഡിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം.
Most Read: മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ- കോടതിയിൽ ജാമ്യം