കോഴിക്കോട്: പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചേവായൂരിലാണ് സംഭവം. അതേസമയം, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ജൂലൈയിലാണ് ചേവായൂരിലെ മാനസിക വെല്ലുവിളി നേരിടുന്ന 21 കാരിയെ മൂന്ന് ചേർന്ന് നിർത്തിയിട്ട ബസിൽ വെച്ച് പീഡിപ്പിച്ചത്. കേസിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒരാൾ ഒളിവിലാണ്.
പ്രതികളായ കുന്ദമംഗലം സ്വദേശിയായ ഗോപീഷ്, പത്താംമൈൽ സ്വദേശി മുഹമ്മദ് ഷമർ എന്നിവരാണ് അറസ്‌റ്റിലായത്. കേസിലെ രണ്ടാം പ്രതി പന്തീർപാടം സ്വദേശി ഇന്ത്യേഷ് കുമാറാണ് ഒളിവിലുള്ളത്. ഇയാൾക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാണ്. അതേസമയം, യുവതി നേരത്തെയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണ് യുവതി ചികിൽസ തേടിയിരുന്നത്. എന്നാൽ, രോഗം അധികമാകുമ്പോൾ യുവതി വീടുവിട്ട് ഇറങ്ങാറുണ്ട്. ഇത്തരത്തിൽ മുൻപും വീടുവിട്ടിറങ്ങിയ സമയത്താണ് പീഡനത്തിന് ഇരയായതെന്ന് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടി ഇപ്പോൾ സാമൂഹ്യ നീതി വകുപ്പിന്റെ കേന്ദ്രത്തിലാണ് കഴിയുന്നത്.
Read Also: ഹൃദയാഘാതം; ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ള അന്തരിച്ചു