കോഴിക്കോട്: തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിന്റെ പുനർനിർമാണം അന്വേഷണ റിപ്പോർട് വരാതെ പുനരാരംഭിക്കേണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. തകർന്ന ബീമുകൾ മാറ്റിയിടാനും പാടില്ല. പൊതുമരാമത്ത് വിജിലൻസ് വിഭാഗമാണ് കൂളിമാട് പാലം അപകടത്തിൽ അന്വേഷണം നടത്തുന്നത്.
ഹൈഡ്രോളിക് ജാക്കി തകരാറിലായതാണ് പാലത്തിന്റെ ബീമുകൾ തകരാൻ കാരണമെന്നാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിശദീകരണം. പ്രാഥമിക അന്വേഷണത്തിൽ ഈ വാദം ഏറെക്കുറെ ശരിയാണെന്ന് കണ്ടെത്തിയെങ്കിലും ഇക്കാര്യത്തിൽ സ്‌ഥിരീകരണം വരട്ടെയെന്നാണ് മന്ത്രിയുടെ നിലപാട്. ബീമുകൾ മുറിച്ചുമാറ്റാനായി സ്‌ഥലത്ത് കൂറ്റൻ ക്രെയിനുകൾ എത്തിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നീക്കം ചെയ്യേണ്ടെന്നാണ് തീരുമാനം.
അപകടസ്‌ഥലത്ത് എത്തി തെളിവെടുപ്പ് പൂർത്തിയാക്കിയ പൊതുമരാമത്ത് വിജിലൻസ് വിഭാഗം നിലവിൽ രേഖകൾ പരിശോധിക്കുകയാണ്. ഇത് തീർന്നാലുടൻ റിപ്പോർട് സമർപ്പിക്കുമെന്നാണ് വിജിലൻസ് ഉദ്യോഗസ്‌ഥർ അറിയിച്ചിരിക്കുന്നത്.
Most Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്