ന്യൂഡെൽഹി: ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ റിലയൻസിന് തിരിച്ചടി. 24,713 കോടി രൂപയുടെ ഏറ്റെടുക്കൽ നടപടികൾ സുപ്രീം കോടതി തടഞ്ഞു. ഇതോടെ ആമസോണിന് താൽക്കാലിക ആശ്വാസമായി. സിംഗപ്പൂർ അന്താരാഷ്‌ട്ര തർക്കപരിഹാര കോടതിയുടെ സ്‌റ്റേ നിലനിൽക്കുമെന്ന് ആമസോണിന്റെ അപ്പീൽ പരിഗണിച്ച ജസ്‌റ്റിസ് നരിമാൻ, ബിആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി.
ഇതുമായി ബന്ധപ്പെട്ട ഡെൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ചെയ്‌തു. ബിഗ് ബസാർ ഉൾപ്പടെയുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസുകൾ ഏറ്റെടുക്കാനുള്ള റിലയൻസിന്റെ പദ്ധതി ഇതോടെ അനിശ്‌ചിതത്വത്തിലായി. ചെറുകിട-മൊത്ത വ്യാപാരം, ചരക്കുനീക്കം, വെയർഹൗസ് ഉൾപ്പടെയുള്ള ബിസിനസ് ഏറ്റെടുക്കാനായിരുന്നു റിലയൻസിന്റെ പദ്ധതി.
എന്നാൽ, ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമായ ഫ്യൂച്ചർ കൂപ്പൺസിന്റെ 49 ശതമാനം ഓഹരികൾ ആമസോൺ നേരത്തെ ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കരാറിനെതിരെ സിംഗപ്പൂർ തർക്ക പരിഹാര കോടതിയെ സമീപിച്ച് അവർ അനുകൂല ഉത്തരവ് നേടിയത്. ഇത് കൂടി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
Read Also: ആർബിഐ വായ്‌പാ നിരക്കുകളിൽ ഇക്കുറിയും മാറ്റമില്ല