ന്യൂഡെൽഹി: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു. ലക്ഷദ്വീപ് മണ്ഡലത്തിൽ അടുത്ത മാസം 27ന് പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പാണ്, തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചത്. മുൻ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാ നടപടി കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം. വിജ്‌ഞാപനം ഇറക്കുന്നത് മാറ്റിവെക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. 2009ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പിഎം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ 11ആം തീയതി കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ അടക്കം നാല് പ്രതികളെ ശിക്ഷിച്ചത്. പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയൊടുക്കാനുമാണ് കവരത്തി ജില്ലാ കോടതി വിധിച്ചത്.
ഇതിന് പിന്നാലെയാണ് ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, മേൽ കോടതിയിൽ അപ്പീലടക്കം ഇരിക്കെ ധൃതിപിടിച്ചാണ് കമ്മീഷൻ തീരുമാനമെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയത്. ഹൈക്കോടതി ഫൈസലിന്റെ ശിക്ഷാവിധി മരവിപ്പിച്ച സാഹചര്യത്തിൽ ഈ കാര്യം കണക്കിലെടുക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകുകയായിരുന്നു.
വധശ്രമ കേസിൽ മുഹമ്മദ് ഫൈസലിനെതിരായ കവരത്തി കോടതിയുടെ കുറ്റവും ശിക്ഷയും ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. 15 മാസത്തേക്ക് മാത്രമായി വീണ്ടും തിരഞ്ഞെടുപ്പ് നടത്തിക്കുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുമെന്ന നിരീക്ഷണത്തോടെയായിരുന്നു വിധി. അതേസമയം, കേസിലെ മറ്റു മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി മരവിപ്പിച്ചിട്ടില്ല.
Most Read: പിഎച്ച്ഡി വിവാദം; ‘തെറ്റ് പറ്റാത്തവരായി ആരുമില്ല’- ചിന്തയെ പിന്തുണച്ച് ഇപി ജയരാജൻ