തിരുവനന്തപുരം: പിഎച്ച്ഡി വിവാദത്തിൽ സംസ്‌ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്ന് ജയരാജൻ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയരാജൻ ചിന്തക്ക് അനുകൂലമായ നിലപാട് അറിയിച്ചത്. എഴുത്തിലും വാക്കിലും പ്രയോഗത്തിലും അറിയാതെ പിഴവുകൾ വന്നുചേരാം. ഇത്തരം കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ഇപി ജയരാജൻ വ്യക്‌തമാക്കി.
ചിന്തയെ നിരന്തരം ആക്രമിക്കുക എന്നത് വേട്ടയാടലിന്റെ ഭാഗമാണ്. വളർന്നു വരുന്ന യുവ വനിതാ നേതാവിനെ മനഃപൂർവം സ്‌ഥാപിത ലക്ഷ്യങ്ങൾ വെച്ച് വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വേട്ടയാടലിന്റെ ഭാഗമായാണ് ഓരോ കാര്യങ്ങളും തേടിപ്പിടിക്കുന്നതും വസ്‌തുതകൾ അന്വേഷിക്കാതെയുള്ള നീക്കങ്ങൾ നടത്തുന്നതും. ഇത്തരം നീചമായ പ്രവർത്തനങ്ങളിലൂടെ യുവജന രംഗത്ത് ശക്‌തമായ സാന്നിധ്യമായി വളർന്നു വരുന്ന ഒരു മഹിളാ നേതാവിനെ തളർത്തി കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വളർന്നു വരുന്ന നേതൃത്വത്തെ മാനസികമായി തളർത്തി ഇല്ലാതാക്കി കളയാമെന്നത് കോൺഗ്രസ് അജണ്ടയാണ്. സിപിഐഎമ്മിന്റെ ഭാഗമായി നേതൃനിരയിലേക്ക് വളർന്നു വരുന്ന ആളുകളെ ഓരോരുത്തരെയും തിരഞ്ഞുപിടിച്ചു അക്രമിക്കുക, അതിലൂടെ അവരുടെ രാഷ്‌ട്രീയപരമായ വളർച്ചയെ തടയുക എന്നതൊക്കെ ഈ അജണ്ടയിൽ വരും. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും ഇപി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ രംഗത്തെത്തി. ചിന്തയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്കാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ബിരുദ വസ്‌ത്രം ധരിച്ച് വാഴക്കുലയുമേന്തിയാണ് പ്രവർത്തകർ എത്തിയത്. അതിനിടെ, പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.
ചിന്തയുടെ പിഎച്ച്ഡി തിരിച്ചുവാങ്ങണം, അത് തിരുത്തണം, തെറ്റ് തിരുത്തി പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. ചിന്തയുടെ തെറ്റായ വ്യാഖ്യാനം കേരളത്തിലെ വിദ്യാഭ്യസ നിലവാരത്തെ തകർക്കുന്നു. വാഴക്കുലയെ വൈലോപ്പിള്ളിയോട് ഉപമിക്കുന്ന ഒരു എൽകെജി ക്‌ളാസിലെ വിദ്യാർഥിയുടെ നിലവാരത്തിലേക്ക് ചിന്ത എത്തിയിരിക്കുന്നുവെന്നും കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.
അതേസമയം, വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയെന്ന തെറ്റായി രേഖപ്പെടുത്തിയ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രബന്ധം പുനഃപരിശോധിക്കാൻ ഗവർണർക്ക് നിവേദനം നൽകും. ഇതേ ആവശ്യവുമായി കമ്മിറ്റി നേരത്തെ കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിവേദനം നൽകിയിരുന്നു. അതേസമയം, വിവാദത്തിൽ ചിന്ത ജെറോം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Most Read: സാമൂഹിക സുരക്ഷാ പെൻഷൻ; വരുമാനം കൂടിയവരെ ഒഴിവാക്കും- 5 ലക്ഷം പേർ പുറത്തായേക്കും