ന്യൂ ഡെൽഹി: കേരളത്തിലെ നിലവിലെ ജനപ്രതിനിധികളിൽ 4 പേർ ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കാവുന്ന കേസിലെ പ്രതികളെന്ന് അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ. സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.
കേരളത്തിലെ എംഎൽഎമാർ, എംപിമാർ പ്രതികളായ ആകെ കേസുകൾ 333 ആണ്. ഇതിൽ 310 കേസുകളും നിലവിൽ അധികാരത്തിൽ ഇരിക്കുന്നവർക്ക് എതിരെയാണ്. പല കേസുകളിലും ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളും ഉൾപ്പെടുന്നു. എന്നാൽ സംസ്ഥാനത്ത് ജനപ്രതിനിധികൾ പ്രതികളായ നൂറിലധികം കേസുകളിൽ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല. 1992ലും 97ലും രജിസ്റ്റർ ചെയ്ത കേസുകളിലെ വിചാരണ കോടതി തടഞ്ഞു വെച്ചിരിക്കുകയാണ്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയിൽ ചുമത്തിയത്. 2012ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പോലും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.
Kerala News: ജോസ് കെ മാണിക്ക് തിരിച്ചടി; ‘രണ്ടില’ക്ക് സ്റ്റേ
രാജ്യത്ത് 4442 കേസുകളാണ് വിവിധ ഇടങ്ങളിലായി ജനപ്രതിനിധികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 2556 കേസുകളിലെ പ്രതികൾ നിലവിൽ ജനപ്രതിനിധികളാണ്. ജീവപര്യന്തം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയത് 413 കേസുകളിലാണ്.
ഹീനമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വ്യക്തികളെ ആജീവനാന്തകാലം തെരഞ്ഞെടുപ്പിൽ നിന്നും വിലക്കാനുള്ള തീരുമാനത്തിൽ സർക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞു. ആറാഴ്ച്ചത്തെ സമയമാണ് മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതി നൽകിയ സമയപരിധി.