പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്‌കരമെന്ന് റവന്യു മന്ത്രി കെ രാജൻ. രക്ഷാദൗത്യത്തിന് കരസേനയും എത്തുമെന്നും മന്ത്രി അറിയിച്ചു.
പുല്ലൂരിൽ നിന്നാണ് പ്രത്യേക സംഘം എത്തുക. അതേസമയം സന്ധ്യയാകുന്നതിനാൽ രക്ഷാ പ്രവർത്തനത്തിന് കോസ്‌റ്റ് ഗാർഡ് ഹെലികോപ്റ്ററിന് ഇന്നിനി പോകാനാകില്ല. ഭക്ഷണവും വെളളവും ഹെലികോപ്റ്ററിൽ എത്തിക്കുന്നതിന്റെ സാധ്യത ആരാഞ്ഞെങ്കിലും കടുത്ത കാറ്റ് തടസമെന്നാണ് കൊച്ചിയിലെ നാവിക സേനാ ബ്രീഫിങ്ങിൽ വിലയിരുത്തൽ ഉണ്ടായത്.
യുവാവിനെ രാത്രിക്ക് മുൻപ് രക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ 700ഉം 500ഉം ദൂരപരിധിയിലുണ്ട്. മലപ്പുറം ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡിൽ നിന്നും പർവതാരോഹണത്തിൽ വിദഗ്‌ധരായ സംഘമെത്തും. ജില്ലാ കളക്‌ടർ രക്ഷാപ്രവർത്തനം ഏകോപിപിക്കും; മന്ത്രി വ്യക്‌തമാക്കി.
ചെറാട് സ്വദേശി ബാബുവാണ് ഇന്നലെ മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കൾ തിരിച്ചു ഇറങ്ങുകയും ഇയാൾ മലയിൽ കുടുങ്ങുകയും ആയിരുന്നു.
ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും കനത്ത കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചു നിർത്താനോ സാധിച്ചില്ല. ഇതേതുടർന്ന് ഹെലികോപ്റ്റർ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി.
Malabar News: കാസർഗോഡിന് എയിംസ് വേണം; പിന്തുണയുമായി കുഞ്ചാക്കോ ബോബൻ