തിരുവനന്തപുരം: ഉൾനാടൻ ജലാശയങ്ങളിൽ നിന്നും നിശ്‌ചിത വലുപ്പത്തിൽ കുറവുള്ള മീനുകളെ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നു. നാടൻ മൽസ്യ ഇനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആദ്യപടിയായി സംസ്‌ഥാന മൽസ്യമായ കരിമീനിനാണ് വലുപ്പം നിശ്‌ചയിക്കുന്നത്. പൊതുജലാശയങ്ങളിൽ നിന്ന് പിടിച്ചുവിൽക്കുന്ന കരിമീനിന് 10 സെന്റി മീറ്റർ എങ്കിലും വലുപ്പമുണ്ടാകണമെന്നാണ് ഫിഷറീസ് വകുപ്പ് നിർദേശിക്കുന്നത്. ഇത് സംബന്ധിച്ച വിജ്‌ഞാപനം ഉടൻ പുറത്തിറക്കും. മൽസ്യവിത്ത് ഉൽപാദനത്തിന്റെ ഗുണമേൻമ ഉറപ്പാക്കുന്നതിനും വിപണനവും സംഭരണവും നിയന്ത്രിക്കാനുമായി കൊണ്ടുവന്ന മൽസ്യവിത്ത് ആക്‌ടിന്റെ ചുവടുപിടിച്ചാണ് പുതിയ നിയന്ത്രണം. നിയമ വിധേയമായി വിത്ത് ഉൽപാദിപ്പിച്ച് നൽകാൻ വിലക്കുണ്ടാവില്ല.
അനധികൃത മൽസ്യബന്ധനത്തിലൂടെ ജലാശയങ്ങളിൽ നിന്ന് വ്യാപകമായി കരിമീൻ വിത്ത് ശേഖരിച്ച് വ്യാവസായിക അടിസ്‌ഥാനത്തിൽ വിൽക്കുന്നുവെന്ന പരാതികളും നിയന്ത്രണം വേഗത്തിലാക്കാൻ കാരണമായി. നിശ്‌ചിത വലുപ്പമെത്താത്ത മീനിനെ പിടിക്കുന്നത് അവയുടെ വംശനാശത്തിനും കാരണമാകുന്നതാണ് വിലയിരുത്തൽ. നിശ്‌ചിത വലുപ്പം ഉണ്ടാവുകയും പ്രജനനത്തിന് അവസരം ലഭിക്കുകയും ചെയ്‌താൽ മാത്രമേ വംശനാശം തടയാനാകൂവെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു.
വിവിധ ചെമ്മീൻ ഇനങ്ങൾ, വരാൽ, കാരി, കൂരി, ഞണ്ട് തുടങ്ങിയവയും പിടിച്ചുവിൽക്കുന്നതിന് നിശ്‌ചിത വലുപ്പം നിശ്‌ചയിച്ച് വിജ്‌ഞാപനമിറക്കും.
Read also: തൽകാലം ചർച്ചയില്ല; മുൻ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ മാത്രം നടപടി; കർഷകരോട് കേന്ദ്രം