കാസർഗോഡ്: പ്രധിഷേധങ്ങൾക്ക് ഒടുവിൽ കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം ഡിസംബർ അവസാനത്തോടെ തുടങ്ങാൻ നീക്കം. ഇതിന്റെ ഭാഗമായി മൂന്ന് ഫാർമസിസ്‌റ്റുകളെ ദിവസേന വേതനാടിസ്‌ഥാനത്തിൽ നിയമിക്കാനുള്ള നടപടി തുടങ്ങി. നിയമനത്തിന്റെ ഭാഗമായി ഡിസംബർ 20ന് രാവിലെ പത്തിന് ഉക്കിനടുക്കയിൽ സ്‌ഥിതി ചെയുന്ന മെഡിക്കൽ കോളേജ് ഓഫിസിൽ അഭിമുഖം നടത്തും.
ഫാർമസി കോഴ്‌സിൽ സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റും അനുബന്ധ രേഖകളുമായി ഉദ്യോഗാർഥികളോട് നേരിട്ടെത്താനാണ് അറിയിപ്പ്. ഡിസംബർ ആദ്യവാരത്തിൽ ഒപി ചികിൽസ തുടങ്ങുമെന്നായിരുന്നു അടുത്തിടെ മെഡിക്കൽ കോളേജ് സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇതിന് പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ സ്‌ഥലം മാറ്റുന്ന വാർത്തകളായിരുന്നു പുറത്തുവന്നുകൊണ്ടിരുന്നത്. ഇതോടെ ഒപി പ്രവർത്തനം നീണ്ടുപോകുമെന്ന ആശങ്കയും നിലനിന്നിരുന്നു.
ഇതിനെതിരെ വിവിധ സംഘടനകളും രാഷ്‌ട്രീയ പാർട്ടികളും പ്രധിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ച് തുടങ്ങിയത്. രോഗികൾക്ക് സൗജന്യ മരുന്ന് നൽകാൻ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷനുമായി വരും ദിവസങ്ങളിൽ കരാർ ഉണ്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ, സുരക്ഷാ ജീവനക്കാരെ നിയമിക്കാനും നടപടിയാകുന്നുണ്ട്. എട്ട് വിഭാഗങ്ങളിലായി ജനറൽ ഒപിയാണ് ആദ്യമായി തുറക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 പേർക്ക് വീതം ടോക്കൺ നൽകിയാണ് ഒപി പ്രവർത്തിക്കുക.
Most Read: എംപിമാരുടെ സസ്‌പെൻഷൻ; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും