കൊച്ചി: ബിജെപി സംസ്‌ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൊത്തം പാളിയെന്നും അനാവശ്യ വിവാദങ്ങളിൽ നേതാക്കൾ വീണെന്നും ആർഎസ്എസ് കുറ്റപ്പെടുത്തി. കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ്-ബിജെപി നേതൃയോഗത്തിലാണ് വിമർശനം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏകോപനം അടക്കം പാളി. ഇതിൽ സംസ്‌ഥാന നേതൃത്വത്തിന് കാര്യമായ വീഴ്‌ച പറ്റിയിട്ടുണ്ട്. സ്‌ഥാനാർഥി നിർണയത്തിൽ അനാവശ്യ വിവാദമുണ്ടാക്കി, ഇതെല്ലാം തോൽവിയായി പ്രതിഫലിച്ചെന്നും യോഗത്തിൽ വിമർശനങ്ങളുയർന്നു. തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉൾപ്പടെ ജനങ്ങളില്‍ എത്തിക്കുന്ന തരത്തില്‍ ശക്‌തമായ പ്രചാരണം ബിജെപിക്ക് സംഘടിപ്പിക്കാനായില്ലെന്നും യോഗം വിലയിരുത്തി.
ബിജെപിയിലെ ഗ്രൂപ്പിസത്തിനെതിരെയും യോഗത്തിൽ കടുത്ത വിമർശനമാണുയർന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്‌ഥാന കാരണമായി പലഘട്ടങ്ങളിലും ഉയര്‍ന്നുവന്നത് നേതാക്കളുടെ വിഭഗീയതയാണെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നാണ് ആര്‍എസ്എസ് നിലപാട്. ഇതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ സംഘടനാ ഓഡിറ്റിങ് ഉണ്ടാകും.
നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സംവിധാനം രൂപീകരിക്കാനാണ് നീക്കം. സാമ്പത്തിക കാര്യങ്ങളിലും പരിശോധനാ സംവിധാനം ഉണ്ടായേക്കും. വിവിധ പരിവാര്‍ സംഘടനകളുടെ ആവശ്യംകൂടി പരിഗണിച്ചാണ് ആര്‍എസ്എസ് ഇതു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ബിജെപിയിലെ നിലവിലെ വിവാദങ്ങളിൽ സംഘ പരിവാർ സംഘടനകൾ, ആർഎസ്എസ് നേതൃത്വത്തെ അതൃപ്‌തി അറിയിച്ചിരുന്നു. കൊടകര കുഴൽപ്പണക്കേസ്, സികെ ജാനുവിന് കെ സുരേന്ദ്രൻ വയനാട്ടിൽ മൽസരിക്കാനായി കോഴപ്പണം നൽകിയെന്ന പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തൽ, മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുരേന്ദ്രന്റെ അനുയായികൾ അടക്കമുള്ളവർ കെ സുന്ദരക്ക് പണം നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകളിൽ ബിജെപി പ്രതിരോധത്തിലായ പശ്‌ചാത്തലത്തിലാണ് ആർഎസ്എസ് ഇടപെട്ട് നേതൃയോഗം വിളിച്ചത്.
കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം ഗണേഷ് അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിൽ ബിജെപി സംസ്‌ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
Most Read: കുടുംബ ക്ഷേത്രത്തില്‍ രഹസ്യമായി പൂജ; അറുപതോളം പേര്‍ക്ക് കോവിഡ്; കേസെടുത്തു