തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്‍ത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഐഷ സുല്‍ത്താനക്ക് എതിരെ പരാതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കമാണെന്ന് സുധീരന്‍ പറഞ്ഞു. പരാതി നല്‍കിയ നടപടി അധികാര ഭ്രാന്ത് പിടിച്ച ഭരണാധികാരികളുടേതാണ്. ഐഷക്കെതിരെ സ്വീകരിച്ച നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടൻ പിന്‍വലിക്കണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ‘ബയോവെപ്പൺ’ എന്ന പദം ഉപയോഗിച്ചതിനാണ് ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ട് സി അബ്‌ദുൾ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്.
എന്നാൽ, ഐഷ സുല്‍ത്താനക്ക് എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി, കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ് പറഞ്ഞു. 1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ വന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയും മാദ്ധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവാ കേസിലെ സുപ്രീം കോടതി വിധിയും അനുസരിച്ച് ഐഷക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.
“കലാപമോ ആക്രമണമോ ലക്ഷ്യമിട്ടുള്ള ആഹ്വാനം മാത്രമേ രാജ്യദ്രോഹക്കുറ്റമായി മാറുന്നുള്ളൂവെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്‌തമാക്കിയിട്ടുണ്ട്. ഐഷ സുല്‍ത്താനയുടെ പ്രസ്‌താവനയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല,”- അഡ്വ. കാളീശ്വരം രാജ് പറഞ്ഞു.
Most Read: സ്‍ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള ഉത്തരവ്; സ്വാഗതം ചെയ്‌ത് ഡിഎംകെ