പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല പൂജകള്‍ ആരംഭിക്കാനിരിക്കെ തീര്‍ത്ഥാടകര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ആരോഗ്യ സെക്രട്ടറിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമലയില്‍ എത്തുന്ന ഭക്‌തരുടെ കൈവശം നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം.
നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് വരെ എടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാം. ആന്റിജന്‍ പരിശോധനയില്‍ രോഗബാധ ഇല്ലെന്ന് കണ്ടെത്തിയാലും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം.
ശബരിമലയില്‍ എത്തിയാല്‍ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകള്‍ വൃത്തിയാക്കണം. മല കയറുമ്പോഴും ദര്‍ശനത്തിനു നില്‍ക്കുമ്പോഴും രണ്ട് അടി അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്.
കോവിഡ് ഭേദമായവര്‍ യാത്രക്ക് എത്തുന്നുവെങ്കില്‍ കൃത്യമായ പരിശോധനകള്‍ നടത്തി ശാരീരിക ക്ഷമത ഉറപ്പാക്കണം. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ സ്വയം മാറി നില്‍ക്കണം.
പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നത് ഒഴിവാക്കണം. മല കയറാനെത്തുന്ന ഭക്‌തന്‍മാര്‍ക്ക് പുറമെ ഇവര്‍ക്കൊപ്പം എത്തുന്ന ഡ്രൈവര്‍മാര്‍, സഹായികള്‍ എന്നിവര്‍ക്കും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. ഈ വര്‍ഷം ഡിസംബര്‍ 26നാണ് മണ്ഡല പൂജ.
Read Also: സര്‍ക്കാരിന് ബിജെപിയുടെ വെല്ലുവിളി; തമിഴ്‌നാട്ടിൽ വേല്‍ യാത്ര വീണ്ടും ആരംഭിച്ചു